ക്രമക്കേട് കണ്ടെത്തിയാല്‍ കേസും പരീക്ഷ റദ്ദാക്കലും; നീറ്റിലെ കൂട്ട റാങ്കില്‍ സി.ബി.ഐ അന്വേഷണം

ക്രമക്കേട് കണ്ടെത്തിയാല്‍ കേസും പരീക്ഷ റദ്ദാക്കലും; നീറ്റിലെ കൂട്ട റാങ്കില്‍ സി.ബി.ഐ അന്വേഷണം

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി മാര്‍ക്ക് വിവാദത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നോ എന്നതിലടക്കം സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുക്കും. പരീക്ഷ റദ്ദാക്കേണ്ടിയും വന്നേക്കും.

67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് (720) ലഭിച്ചതില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമുയര്‍ന്നതോടെ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ആവശ്യ പ്രകാരമാണ് അന്വേഷണം. കമ്മിഷനും അന്വേഷണം നടത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് മുഴുവന്‍ മാര്‍ക്കോടെ ഇത്രയും പേര്‍ ഒന്നാംറാങ്ക് നേടുന്നത്.

കേരളത്തില്‍ നിന്ന് നാലും തമിഴ്‌നാട്ടില്‍ എട്ടും രാജസ്ഥാനിലെ കോട്ടയില്‍ ഒരു കോച്ചിങ് സെന്ററില്‍ പഠിച്ച പത്ത് പേര്‍ക്കും ഉള്‍പ്പെടെ ഒന്നാം റാങ്കുണ്ട്. ആറ് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഒരേ സെന്ററില്‍ ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റ് നമ്പര്‍ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020 ല്‍ രണ്ട്, 2021 ല്‍ മൂന്ന്, 2023 ല്‍ രണ്ട് പേര്‍ക്കുമായിരുന്നു 715 മാര്‍ക്കോടെ ഒന്നാം റാങ്ക്. ഇക്കുറി കേരളത്തില്‍ 700 ലേറെ മാര്‍ക്കുള്ള മുന്നൂറോളം പേരുണ്ട്. 675-700 നുമിടയില്‍ രണ്ടായിരം പേര്‍. 650 ലേറെ മാര്‍ക്കുള്ള മൂവായിരം പേര്‍.

കൂടുതല്‍ റാങ്കുകാര്‍ വന്നത് അസ്വാഭാവികമാണെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും കാട്ടി നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ചു. ഇവ സി.ബി.ഐയ്ക്ക് കൈമാറും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തുന്നതെങ്കിലും മെഡിക്കല്‍ കമ്മിഷന്റെ അനുമതിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

സി.ബി.ഐ അന്വേഷിക്കുന്നത്

1.ഒന്നാം റാങ്ക് കിട്ടിയവരുടെ ഇതുവരെയുള്ള പഠന നിലവാരം
2.ചോദ്യ പേപ്പര്‍ എവിടെയെങ്കിലും ചോര്‍ന്നിട്ടുണ്ടോ
3.ഏതെങ്കിലും പ്രദേശത്ത് മാത്രമായി മാര്‍ക്ക് കൂടിയോ
4.ഏതെങ്കിലും കോച്ചിങ് സെന്ററില്‍ പഠിച്ചവര്‍ക്ക് റാങ്ക് കിട്ടിയതില്‍
അസ്വാഭാവികതയുണ്ടോ
5.ചോദ്യ പേപ്പര്‍ ലളിതമാക്കിയതില്‍ അസാധാരണത്വമുണ്ടോ

ഗവ. മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞവര്‍ഷം പ്രവേശനം കിട്ടിയ മാര്‍ക്കില്‍ ഇത്തവണ പ്രവേശനം കിട്ടില്ല. 685 മാര്‍ക്കില്‍ കുറവുള്ളവര്‍ക്ക് സ്റ്റേറ്റ്‌മെരിറ്റില്‍ സാധ്യത കുറവ്. കഴിഞ്ഞ വര്‍ഷം 640 മാര്‍ക്കോടെ 865 റാങ്കുള്ളവര്‍ക്ക് പ്രവേശനം കിട്ടിയിരുന്നു.

സംവരണ വിഭാഗത്തിലും പ്രതിഫലിക്കും. കഴിഞ്ഞ വര്‍ഷം 612 മാര്‍ക്കോടെ 1822 റാങ്കുള്ളവര്‍ക്കുവരെ ഈഴവ സംവരണത്തില്‍ പ്രവേശനം ലഭിച്ചു. ഇക്കുറി ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കുവരെ ഒരുപക്ഷേ സ്വാശ്രയകോളജുകളിലേ സാധ്യതയുള്ളൂ.

അതേസമയം ചോദ്യം എളുപ്പമായിരുന്നെന്നും പരാതികളില്‍ കഴമ്പില്ലെന്നുമാണ് പ്രാഥമിക നിഗമനം. അന്വേഷണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.