കൊച്ചി: കുവൈറ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്. 
രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ പൊലീസ് അകമ്പടിയോടെയാണ് വീടുകളിലെത്തിച്ചത്. ഏഴു പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചത്. അഞ്ചു പേരുടെ സംസ്‌കാരം കൂടി ഇന്ന് നടക്കും. ശേഷിക്കുന്ന 11 പേരുടെ സംസ്‌കാരം അടുത്ത ദിവസങ്ങളില്‍ നടക്കും.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു, തിരുവനന്തപുരം സ്വദേശിയായ ശ്രീജേഷ് തങ്കപ്പന്‍ നായര്‍, കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍, കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ള, പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍, തൃശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ്, മലപ്പുറം പുലാമന്തോള്‍ സ്വദേശി മരക്കാടത്തു പറമ്പില്‍ ബാഹുലേയന്‍, തിരൂര്‍ സ്വദേശി നൂഹ്, പയ്യന്നൂര്‍ സ്വദേശി നിതിന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി കെ. രഞ്ജിത്, കാസര്‍കോഡ് സ്വദേശി കേളു പൊന്മലേരി എന്നിവരുടെ സംസ്‌കാരച്ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്.
പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ മൃതദേഹം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് നരിക്കല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ്, പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍, കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ എന്നിവരുടെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക.
തിങ്കളാഴ്ചയാണ് പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശേരിയില്‍ സജു വര്‍ഗീസിന്റെ സംസ്‌കാര ചടങ്ങുകള്‍. പത്തനംതിട്ട സ്വദേശി സിബിന്‍ ടി. എബ്രഹാമിന്റെയും കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെയും മൃതദേഹങ്ങളും തിങ്കളാഴ്ച സംസ്‌കരിക്കും. ചൊവ്വാഴ്ചയാണ് ചെങ്ങന്നൂര്‍ സ്വദേശി മാത്യു തോമസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.