തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം: ഹിന്ദുജ കുടുംബത്തിലെ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ

തൊഴില്‍ വാഗ്ദാനം ചെയ്ത്  ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം: ഹിന്ദുജ കുടുംബത്തിലെ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം ചെയ്തെന്ന കേസില്‍ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളായ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ. സ്വിറ്റ്സര്‍ലന്‍ഡിലെ ബംഗ്ലാവില്‍ നടന്ന തൊഴില്‍ പീഡനങ്ങളുടെ പേരിലാണ് സ്വിസ് കോടതിയുടെ നടപടി.

ഹിന്ദുജയുടെ തലവന്‍ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ മകന്‍ അജയ്, ഭാര്യ നമ്രത എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതി വിധിക്കെതിരെ കുടുംബം അപ്പീല്‍ നല്‍കിയിട്ടുണ്ട്. മനുഷ്യക്കടത്തുള്‍പ്പടെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം നാലുപേരും കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുടുംബത്തിന്റെ ബിസിനസ് മാനേജര്‍ നജീബ് സിയായിക്ക് ഒന്നര വര്‍ഷം തടവും ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച്, തുച്ഛ വേതനം മാത്രം നല്‍കി തൊഴില്‍ പീഡനത്തിന് വിധേയമാക്കുന്നുവെന്നായിരുന്നു ഹിന്ദുജ ഗ്രൂപ്പിനെതിരായ കുറ്റം. ജനീവയിലെ അത്യാഢംബര വില്ലയിലായിരുന്നു തൊഴിലാളികളെ എത്തിച്ചിരുന്നത്. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വച്ച കുടുംബം വില്ലയ്ക്ക് പുറത്ത് പോകാന്‍ ഇവര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല.

മണിക്കൂറുകളോളം ജോലി ചെയ്യിച്ച് തുച്ഛ ശമ്പളം നല്‍കുന്നതടക്കം ഗുരുതരമായ വാദങ്ങളാണ് കുടുംബത്തിനെതിരെ സ്വിസ് പ്രോസിക്യൂട്ടര്‍ യിവെസ് ബെര്‍ടോസ ജനീവ കോടതിയില്‍ ഉന്നയിച്ചത്. ഹിന്ദി മാത്രം സംസാരിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം വീടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു പതിവ്. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പരാതി ഒത്തുതീര്‍പ്പാക്കാനും കുടുംബം ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.

2018 ലാണ് ഹിന്ദുജയ്ക്കെതിരെ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുജ കുടുംബത്തിന്റെ വില്ലയിലെത്തിയ സ്വിസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വില്ല റെയ്ഡ് ചെയ്യുകയും സുപ്രധാന രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് തൊഴിലാളികളെ ഇന്ത്യയില്‍ നിന്നെത്തിച്ച് കുടുംബം ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയത്.

സ്വിറ്റ്സര്‍ലന്‍ഡില്‍ താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്ക് നല്‍കി വരുന്നതിന്റെ പത്തിലൊന്ന് വേതനം പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇടവേളകളില്ലാതെ മണിക്കൂറുകളോളം പണിയെടുക്കുന്ന ഇവര്‍ വില്ലയുടെ ബേസ്മെന്റില്‍ വെറും നിലത്താണ് ഉറങ്ങിയിരുന്നത്.

തങ്ങള്‍ക്ക് കമലിനെ പേടിയാണെന്ന് ജോലിക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ജനീവ കോടതി ഹിന്ദുജ കുടുംബം തൊഴിലാളികളെ ചൂഷണം ചെയ്തതായി തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു.

തൊഴിലാളികളുടെ അറിവില്ലായ്മയയെയും ഭാഷാ പ്രശ്നങ്ങളെയും ചൂഷണം ചെയ്ത് അവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വിസ്റ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യാനുള്ള രേഖകളില്ലാതെയാണ് ഹിന്ദുജ തൊഴിലാളികളെ ജോലിക്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹിന്ദുജ സ്വിസ് നിയമങ്ങള്‍ക്ക് വില കല്‍പ്പിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യവസായിയായിരുന്ന പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഓട്ടോമോട്ടീവ്, ഓയില്‍, ഷിപ്പിങ്, ബാങ്കിങ്, ആരോഗ്യം, മാധ്യമം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണു നിലവില്‍ ഹിന്ദുജ. അശോക് ലെയ്ലന്‍ഡ്, സ്വിച്ച് മൊബിലിറ്റി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുജ ബാങ്ക്, ഹിന്ദുജ ഹെല്‍ത്ത് കെയര്‍, ഗള്‍ഫ് ഓയില്‍, എന്‍.എക്സ്.ടി ഡിജിറ്റല്‍ എന്നിവയാണ് പ്രധാന ബിസിനസ് സംരംഭങ്ങള്‍.

കമ്പനിയുടെ യൂറോപ്യന്‍ ചെയര്‍മാനും പര്‍മാനന്ദ് ഹിന്ദുജയുടെ മകനുമായ പ്രകാശ് ഹിന്ദുജയും കുടുംബവുമാണ് ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.