ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്ത്

ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്ത്

സെന്റ് വിന്‍സന്റ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി. ചരിത്രത്തില്‍ ആദ്യമായി അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലെത്തി. ഇന്ത്യയോട് തോറ്റ ഓസ്ട്രേലിയ ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി.

മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും നിര്‍ണായക പോരില്‍ ആവേശ വിജയമാണ് അഫ്ഗാന്‍ പൊരുതി നേടിയത്. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ് അഫ്ഗാനെ ജയിപ്പിച്ചത്. റാഷിദ് ഖാനും നവീന്‍ ഉള്‍ ഹഖും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ തകര്‍ത്തു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിന് 12 ഓവറില്‍ കളി ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താമായിരുന്നു. എന്നാല്‍ അവരുടെ പോരാട്ടം 17.5 ഓവറില്‍ വെറും 105 റണ്‍സില്‍ അവസാനിച്ചു. എട്ട് റണ്‍സിനാണ് അഫ്ഗാന്റെ ജയം. ഡക്ക്വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചാണ് ജയം. മഴ തടസപ്പെടുത്തിയതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 19 ഓവറില്‍ 114 റണ്‍സാക്കി മാറ്റിയിരുന്നു.

ബംഗ്ലാ ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ നാണക്കേടില്‍ നിന്നു ബംഗ്ലാദേശിനെ രക്ഷിച്ചത്. താരം 54 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരാളും ക്രീസില്‍ അധികം നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനായി ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 43 റണ്‍സെടുത്ത് തിളങ്ങി. താരം പിന്നീട് പുറത്താകാതെ 10 പന്തില്‍ മൂന്ന് സിക്സുകള്‍ പറത്തി. 19 റണ്‍സെടുത്ത റാഷിദ് ഖാനാണ് 100 കടത്തി അഫ്ഗാനെ ഈ സ്‌കോറില്‍ എത്തിച്ചത്. സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയുമായും ഇന്ത്യ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.