ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ ബെര്‍ലിനിലെ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട പതിനഞ്ച് വയസുകാരന് ശിക്ഷ വിധിച്ച് കോടതി. ജര്‍മ്മന്‍ കോടതി നാലു വര്‍ഷത്തെ തടവ് ശിക്ഷയാണ് കുട്ടിക്ക് വിധിച്ചത്. കൗമാരക്കാരന്‍ ഒരു ട്രക്ക് വാടകയ്ക്ക് എടുക്കുകയും മാര്‍ക്കറ്റിലെ കഴിയാവുന്നത്ര ആള്‍ക്കാരെ കൊല്ലാനായി പദ്ധതിയിട്ടതായും കോടതി നിരീക്ഷിച്ചു. മതപ്രേരിത തീവ്രവാദമാണ് ഇത്തരമൊരു ആസൂത്രണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഒരു ട്രക്ക് വാടകയ്ക്കെടുത്ത്, പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ ലെവര്‍ കുസനിലെ ക്രിസ്മസ് മാര്‍ക്കറ്റിലൂടെ ഓടിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഈ പദ്ധതി ഒരു ചാറ്റ് ഗ്രൂപ്പില്‍ വീഡിയോയായി പങ്കിടുകയും ചെയ്തു. 'അവിശ്വാസികള്‍'ക്കെതിരായ ആക്രമണം എന്നാണ് പ്രതി വിശേഷിപ്പിച്ചത്. മറ്റൊരു കൗമാരക്കാരനുമായി ചേര്‍ന്നാണ് ആക്രമണം ആസൂത്രണം നടത്തിയത്. ഈ കൗമാരക്കാരന്റെ വിചാരണ ജൂലൈയില്‍ ആരംഭിക്കും. വിചാരണക്കിടെ 15 വയസുകാരന്‍ കുറ്റസമ്മതം നടത്തിയതായും കോടതി അറിയിച്ചു
'തീവ്രവാദികള്‍ ജര്‍മ്മനിയില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 2016 ലെ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടത്തിയ ട്രക്ക് ആക്രമണമാണ് ഏറ്റവും വലുത്. 12 പേരോളം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെഡറല്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജര്‍മ്മനിയില്‍ തീവ്രവാദികളായി കണക്കാക്കപ്പെടുന്ന ആളുകളുടെ എണ്ണം 2022-ല്‍ 27,480 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 27,200 ആയി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ജര്‍മ്മനി ഇസ്ലാമിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും', റിപ്പോര്‍ട്ട് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു,
പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ അതേ പ്രദേശത്ത് ആക്രമണം ആസൂത്രണം ചെയ്തുവെന്ന സംശയത്തില്‍ ഈ വര്‍ഷം 15 നും 16 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ പ്രായം സമൂഹത്തിന് മൊത്തത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയുടെ ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26