മഴയും അടിയൊഴുക്കും വെല്ലുവിളി: നാവിക സേനയുടെ മൂന്ന് ഡിങ്കി ബോട്ടുകള്‍ പുഴയില്‍; അര്‍ജുനായുള്ള തിരച്ചിലിന് 'ഐബോര്‍ഡ്' എത്തി

മഴയും അടിയൊഴുക്കും വെല്ലുവിളി: നാവിക സേനയുടെ മൂന്ന് ഡിങ്കി ബോട്ടുകള്‍ പുഴയില്‍; അര്‍ജുനായുള്ള തിരച്ചിലിന് 'ഐബോര്‍ഡ്' എത്തി

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചിലിന്റെ പത്താം ദിനമായ ഇന്ന് നിര്‍ണായകം. നാവിക സേനയുടെ മൂന്ന് ഡിങ്കി ബോട്ടുകള്‍ ഇപ്പോള്‍ ഗംഗാവാലി പുഴയില്‍ ദൗത്യവുമായുണ്ട്.

പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ ശരീരത്തില്‍ കയര്‍ കെട്ടി ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. ഇവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.

ഷിരൂരില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാനും 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനും കഴിയുന്ന അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി സ്ഥലത്തെത്തിച്ചിട്ടുണ്ട്. നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്.

പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാ പ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നത്. നാവിക സേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവാലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല. ഇന്നും പുഴയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് നാവികസേന ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.

ഒന്ന് മുതല്‍ രണ്ട് നോട്ട്‌സ് വരെയുള്ള ശക്തമായ അടിയൊഴുക്കാണെങ്കിലും നാവിക സേനയുടെ സ്‌കൂബ സംഘത്തിന് തിരച്ചില്‍ നടത്താനാകും. എന്നാല്‍ ഇന്നലെ പുഴയിലെ വെള്ളത്തിന്റെ അടിയൊഴുക്ക് എട്ട് നോട്ട്‌സ് ആയിരുന്നു. 100 കിലോ ഭാരം കെട്ടിയ കൂറ്റന്‍ വടം പുഴയിലേക്ക് ഇട്ടു നോക്കിയെങ്കിലും ഒഴുകിപ്പോയിരുന്നു.

നിലവില്‍ ആറ് നോട്ട് സ്പീഡിലാണ് ഗംഗാവാലി പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്നാണ് നാവികസേന പരിശോധിക്കുന്നത്. താല്‍ക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ അടങ്ങുന്ന സംഘവും സ്ഥലത്തുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.