കാത്തിരുന്ന വാര്‍ത്ത; വിനേഷ് ഫോഗട്ട് 2032 വരെ തുടര്‍ന്നേക്കും

കാത്തിരുന്ന വാര്‍ത്ത; വിനേഷ് ഫോഗട്ട് 2032 വരെ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സിനിടെ ഭാര പരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗേട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപനം നിരാശപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രാജ്യം കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും താരം പിന്‍മാറുന്നതായാണ് വിവരം. 2032 വരെ വിനേഷ് തന്റെ കായിക രംഗത്ത് തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വിനേഷ് പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പാണ് ഇതിന് കാരണം. പാരീസ് ഒളിമ്പിക്സില്‍ വെള്ളി മെഡലിനായുള്ള അപ്പീല്‍ നിരസിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് വിനേഷ് ഫോഗട്ട് പോസ്റ്റ് പങ്കിട്ടത്. ഗെയിംസില്‍ നിന്ന് അയോഗ്യയാക്കിയില്ലായിരുന്നുവെങ്കില്‍ കായികരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കില്ലായിരുന്നുവെന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍ 2032 വരെ തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും വിനേഷ് പറഞ്ഞു.

ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരിയായി വിനേഷ് പാരീസ് ഗെയിംസില്‍ ചരിത്രമെഴുതിയിരുന്നു. സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് മുന്നോടിയായുള്ള രാവിലെ ഭാരോദ്വഹനത്തിനിടെ, 100 ഗ്രാം അമിതഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. അതോടെ അയോഗ്യയാക്കപ്പെടുകയും ഒളിമ്പിക്‌സില്‍ മെഡല്‍ ലഭിക്കാതിരിക്കുകയും ചെയ്തു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വികാരഭരിതമായ നീളന്‍ പോസ്റ്റുമായാണ് വിനേഷ് എത്തിയത്. ചെറുപ്പത്തില്‍ തന്റെ മാതാപിതാക്കള്‍ തനിക്ക് തന്ന പിന്തുണയും, ആഗ്രഹങ്ങളെ എത്തിപ്പിടിക്കാന്‍ പലരും കൂടെനിന്നതുമടക്കം എല്ലാം ഓര്‍മിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തുന്നുണ്ട്. പരിക്ക് മൂലം ആത്മവിശ്വാസം നഷ്ടപ്പെടുമ്പോളെല്ലാം അദേഹത്തിന്റെ ഊര്‍ജവും തന്നിലുളള വിശ്വാസവുമാണ് തന്നെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതെന്ന് വിനേഷ് കുറിക്കുന്നു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പരാമര്‍ശിക്കുന്ന വിനേഷ് താന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ത്രിവര്‍ണ പതാകയുടെ വിശുദ്ധി തനിക്ക് കാത്ത് സൂക്ഷിക്കേണ്ടിയിരുന്നെന്നും കുറിച്ചു. രാജ്യത്തിന്റെ കൊടി പാരീസില്‍ പാറിക്കളിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ തന്റെ വിധി മറ്റൊന്നായിരുന്നുവെന്ന് വിനേഷ് കുറിച്ചിരിക്കുന്നു. ഒരിക്കലും തളരില്ലെന്നും ഇനിയും ശരിയ്ക്ക് വേണ്ടി പോരാടുമെന്നും പറഞ്ഞാണ് വിനേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

'ഒരുപക്ഷേ വ്യത്യസ്ത സാഹചര്യങ്ങളില്‍, ഞാന്‍ 2032 വരെകളിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. കാരണം എന്നിലെ പോരാട്ടവും എന്നിലെ ഗുസ്തിയും എല്ലായ്പ്പോഴും എന്റെ കൂടെ ഉണ്ടാകും. എനിക്ക് എന്റെ ഭാവി എന്തായിരിക്കുമെന്നും അടുത്ത യാത്രയില്‍ എന്നെ കാത്തിരിക്കുന്നത് എന്താണെന്നും പ്രവചിക്കാന്‍ കഴിയില്ല. പക്ഷേ ശരിയ്ക്ക് വേണ്ടി എപ്പോഴും പോരാടുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- വിനേഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.