ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ്: 29 സ്ഥാനാത്ഥികളുമായി മൂന്നാം പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി

ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ്: 29 സ്ഥാനാത്ഥികളുമായി മൂന്നാം പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി 29 സ്ഥാനാര്‍ത്ഥികള്‍ അടങ്ങിയ മൂന്നാം പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. രണ്ടാം ഘട്ടത്തിലേക്കുള്ള പത്ത് സ്ഥാനാര്‍ത്ഥികളും മൂന്നാം ഘട്ടത്തിലേക്കുള്ള 19 പേരുമാണ് പട്ടികയില്‍ ഉള്ളത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച 44 പേരുടെ പട്ടികയിലുണ്ടായിരുന്ന പലരെയും ഒഴിവാക്കി.

ജമ്മു കാശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, മുന്‍ ഉപമുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, സത്‌പോള്‍ ശര്‍മ്മ, പ്രിയാ സേഠി, ശ്യാം ലാല്‍ ചൗധരി, കവിന്ദര്‍ ഗുപ്ത, കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗിന്റെ സഹോദരനും മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ദേവേന്ദ്ര റാണ തുടങ്ങിയവര്‍ക്കൊന്നും സീറ്റില്ല.

അശോക് ഭട്ട് (ഹബ്ബാകദല്‍), മുഹമ്മദ് അക്രം ചൗധരി(ഗുലാബ്ഗഡ്), കുല്‍ദീപ് രാജ് ദുബെ (റിയാസി), ബല്‍ദേവ് രാജ് ശര്‍മ്മ (മാതാ വൈഷ്നോ ദേവി), താക്കൂര്‍ രണ്‍ദീര്‍ സിംഗ്(കലക്കൂട്ട്-സന്ദേബനി), ചൗധരി സുല്‍ഫിക്കര്‍ അലി(ബുധാല്‍), മുഹമ്മദ് ഇക്ബാല്‍ മാലിക് (തന്നാമണ്ടി), സയ്യിദ് മുഷ്താഖ് അഹമ്മദ് (സുരാന്‍ കോട്ട്), ചൗധരി അബ്ദുള്‍ ഖനി(പൂഞ്ച് ഹവേലി), മുര്‍താസാ ഖാന്‍ (മെന്ദര്‍), പവന്‍ ഗുപ്ത (ഉധംപൂര്‍ വെസ്റ്റ്), ബല്‍വന്ത് സിങ്(ചെനാനി) തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടം നേടി.

അതേസമയം കോണ്‍ഗ്രസ് ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ഗുലാം അഹ്മദ് മിര്‍(ദൂരു), മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി (ബനിഹാല്‍) അടക്കം നേതാക്കളാണ് പട്ടികയില്‍ ഇടം നേടിയത്. സീറ്റ് പങ്കിടല്‍ കരാര്‍ പ്രകാരം കോണ്‍ഗ്രസ് 90 അംഗ നിയമസഭയില്‍ 32 സീറ്റിലാണ് മത്സരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റുകളിലും. സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും ജമ്മു കാശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടിയും (ജെ.എന്‍.പി.പി) ഓരോ സീറ്റിലും മത്സരിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് 18 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.