നിവിന്‍ പോളിക്കെതിരായ പരാതി പൊളിയുന്നു: ദുബായില്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ ദിവസങ്ങളില്‍ യുവതി കേരളത്തില്‍; നിവിന്‍ ഷൂട്ടിങില്‍

നിവിന്‍ പോളിക്കെതിരായ പരാതി പൊളിയുന്നു: ദുബായില്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ ദിവസങ്ങളില്‍ യുവതി കേരളത്തില്‍; നിവിന്‍ ഷൂട്ടിങില്‍

കൊച്ചി: യുവനടന്‍ നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.

2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ആദ്യം നല്‍കിയ പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം. ഇതില്‍ വ്യക്തത വരുത്താനായി യാത്രാ രേഖകള്‍ പരിശോധിക്കും. ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരം ശേഖരിക്കും.

പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021 ന് ശേഷം നിവിന്‍ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോള്‍ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്.

നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിന്‍. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് തൃശൂര്‍ സ്വദേശി എ.കെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ കെയര്‍ ഗിവറായി ശ്രേയ ജോലി വാഗ്ദാനം ചെയ്തു. അത് നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞ് ദുബായിലെത്തിച്ചു. ഇവിടെ ഹോട്ടല്‍ മുറിയില്‍ വച്ച് മറ്റ് പ്രതികള്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടി ഒരു മാസം മുമ്പ് യുവതി ഊന്നുകള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പീഡന പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം ശുദ്ധ നുണയാണെന്നും അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും പീഡന പരാതി പുറത്തായ അന്നു തന്നെ നിവിന്‍ പോളി വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, നിവിന്‍ പോളിക്കെതിരായ പീഡന പരാതി വ്യാജമെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു.

താന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറഞ്ഞത്. ഇതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഹാജരാക്കാന്‍ കഴിയുമെന്നും അദേഹം വ്യക്തമാക്കി.

നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യവും സംഭവത്തില്‍ പ്രതികരണവുമായെത്തി. പരാതിക്കാരി പറയുന്ന തിയതികളില്‍ നിവിന്‍ പോളി 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലായിരുന്നു. പരാതിക്കാരി ഉന്നയിക്കുന്ന തിയതിയായ ഡിസംബര്‍ 14 നാണ് സിനിമയില്‍ ഹിറ്റായ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാന്‍' എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.