സീതാറം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വീട്ടിലെത്തിക്കും; വൈകുന്നേരം ആറ് മുതല്‍ പൊതുദര്‍ശനം

സീതാറം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വീട്ടിലെത്തിക്കും; വൈകുന്നേരം ആറ് മുതല്‍ പൊതുദര്‍ശനം

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വീട്ടിലെത്തിക്കും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും. അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നാളെയാണ് പൊതുദർശനം.

രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ നീളുന്ന പൊതുദർശനത്തിൽ സമൂഹത്തിന്‍റെ വിവിധ തുറകളിൽ പെടുന്നവർ ആദരാജ്ഞലി അർപ്പിക്കാൻ എത്തും. പിന്നീട് മെഡിക്കൽ വിദ്യാർഥികൾക്ക് പഠന - ഗവേഷണങ്ങൾക്കായി ഡൽഹി എയിംസിന് മൃതദേഹം വിട്ടുനൽകും.

ശ്വാസകോശത്തെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെ വൈകിട്ടാണ് അന്തരിച്ചത്. 72 വയസായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

1952 ഓഗസ്റ്റ് 12 ന് ആന്ധ്രയിലെ ബ്രാഹ്മണ ദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഹൈദരാബാദില്‍ വളര്‍ന്ന യെച്ചൂരി പത്താം ക്ലാസ് വരെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കൂളില്‍ പഠിച്ചു.

പിന്നീട് ഡല്‍ഹിയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ചേര്‍ന്ന യെച്ചൂരി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി. 1975 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് ഭാര്യ.

1974 ല്‍ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. ജെഎന്‍യുവിലെ പഠനത്തിനിടയില്‍ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്.

അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യെച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.1978 ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.

1984ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്ര വിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.