'വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു'; ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം

 'വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു'; ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം

കോഴിക്കോട്: ഉള്ളേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടര്‍ ചോദിച്ചു എന്നാണ് മരിച്ച അശ്വതിയുടെ ഭര്‍ത്താവ് വിവേക് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

ഡോക്ടര്‍ സിസേറിയന്‍ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. വേദന കൂടിയതോടെ സിസേറിയന്‍ ചെയ്യാന്‍ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടര്‍ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും വിവേക് ആരോപിക്കുന്നു.

നേരത്തെ കാണിച്ചിരുന്ന ഡോക്ടറെ കാണണമെന്ന് ആവശ്യപെട്ടിട്ടും കാണിച്ചില്ല. സ്ഥിരം കാണിച്ചിരുന്ന ഡോക്ടര്‍ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു. ഡോക്ടര്‍ ഉണ്ടെന്ന് കള്ളം പറഞ്ഞുവെന്നും അശ്വതിയുടെ കുടുംബം ആരോപിക്കുന്നു. വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ബന്ധുക്കളെ അറിയിച്ചത് പ്രശ്‌നം ഇല്ലെന്നാണ്.
പിന്നീട് പെട്ടെന്ന് ഹോസ്പിറ്റലില്‍ നിന്ന് മാറ്റണം എന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് ആശുപത്രി മാറ്റാന്‍ നീക്കം നടത്തി. വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി നേരിട്ടാണ് നീക്കം നടത്തിയതെന്നും അശ്വതിയുടെ കുടുംബം പറയുന്നു. അശ്വതിയുടെ ആരോഗ്യസ്ഥിതി മറച്ചുവച്ചെന്നും കുടുംബം പ്രതികരിച്ചു.

ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സാപ്പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. എകരൂര്‍ ഉണ്ണികുളം സ്വദേശി വിവേകിന്റെ ഭാര്യ അശ്വതിയും ഗര്‍ഭസ്ഥ ശിശുവും കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഉള്ളേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചതായിരുന്നു അശ്വതിയെ. ചികിത്സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്നലെ വൈകുന്നേരം മരണപ്പെടുകയായിരുന്നു. അതേസമയം ചികിത്സാ പിഴവില്ലെന്ന് അത്തോളി മലബാര്‍ മെഡിക്കല്‍ കോളജ് വിശദീകരിച്ചു. ബിപി കൂടിയതാണ് മരണകാരണമെന്നാണ് വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.