ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ!; സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനും മാത്രം 10 കോടി!: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്ക്

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ!; സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനും മാത്രം 10 കോടി!: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്ക്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്!

ഇതുപ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി രണ്ട് കോടി 76 ലക്ഷം ചെലവിട്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് ടോര്‍ച്ച്, കുട, റെയിന്‍കോട്ട്, ഗംബൂട്ട് എന്നിവയടക്കമുള്ള യൂസേഴ്സ് കിറ്റ് നല്‍കിയ വകയില്‍ രണ്ട് കോടി 98 ലക്ഷം രൂപയാണ് ചെലവായത്.

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടു പോകുന്നതിനായി നാല് കോടി രൂപ ചെലവഴിച്ചു.

സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി മാത്രം 10 കോടിയും ഇവരുടെ താമസത്തിനായി 15 കോടി ചെലവിട്ടതായുമാണ് കണക്ക്.

ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി ചെലവായി. ബെയ്ലി പാലത്തിന്റെ കല്ലുകള്‍ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികള്‍ക്ക് ഒരു കോടി രൂപ ചെലവഴിച്ചു.

വൊളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി 2.02 കോടി രൂപയും ചെലവിട്ടു. ക്യാമ്പുകളിലേക്കുള്ള ഭക്ഷണ ചെലവ് എട്ട് കോടി രൂപയായി. ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏഴ് കോടി ചെലവിട്ടു.

ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വെള്ളം കെട്ടി നിന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട്  ഒഴിവാക്കുന്നതിനായുള്ള  പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ ചെലവഴിച്ചു. മൂന്ന് കോടിയാണ് ഡ്രോണ്‍, റഡാര്‍ വാടക. ഡിഎന്‍എ പരിശോധനയ്ക്കായി മൂന്ന് കോടി ചെലവാക്കി.

ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍സ് തുടങ്ങിയ യന്ത്രങ്ങള്‍ക്കായി 15 കോടിയും എയര്‍ ലിഫ്റ്റിങ് ഹെലികോപ്ടര്‍ ചാര്‍ജ് 17 കോടിയും ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവായതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃഷി നഷ്ടമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.