ശമ്പളം രണ്ട് കോടി! ഗൂഗിളില്‍ സ്വപ്‌ന തുല്യമായ ജോലി കൈപ്പിടിയിലൊതുക്കി ബിഹാര്‍ സ്വദേശി

ശമ്പളം രണ്ട് കോടി! ഗൂഗിളില്‍ സ്വപ്‌ന തുല്യമായ ജോലി കൈപ്പിടിയിലൊതുക്കി ബിഹാര്‍ സ്വദേശി

പാട്ന: നാടോടിക്കാറ്റിലെ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥയെ അനുസ്മരിപ്പിക്കുംവിധം സ്വപ്ന തുല്യമായൊരു ജോലി കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍. വര്‍ഷം രണ്ട് കോടി രൂപ ശബളത്തില്‍ ഗൂഗിളിലാണ് അഭിഷേകിന് ജോലി ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ അഭിഷേക് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കും.

ബിഹാറിലെ ജമുയി സിവില്‍ കോടതിയിലെ അഭിഭാഷകനായ ഇന്ദ്രദേവ് യാദവിന്റെയും വീട്ടമ്മയായ മഞ്ജു ദേവിയുടേയും മകനാണ് അഭിഷേക്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയ കുടുംബമാണ് അഭിഷേകിന്റേത്.

പട്നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍.ഐ.ടി) നിന്നാണ് അഭിഷേക് കുമാര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദം നേടിയത്. പഠനത്തിന് ശേഷം 2022 ല്‍ വര്‍ഷം 1.08 കോടി രൂപ ശമ്പളത്തില്‍ ആമസോണില്‍ അദേഹത്തിന് ജോലി ലഭിച്ചു. 2023 മാര്‍ച്ച് വരെ അഭിഷേക് അവിടെ തുടര്‍ന്നു. അതിന് ശേഷം ജര്‍മന്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ ഫോറിന്‍ എക്സ്ചേഞ്ച് ട്രേഡിങ് യൂണിറ്റില്‍ ജോലിയ്ക്ക് പ്രവേശിച്ചു. ഇപ്പോള്‍ ടെക്കികളുടെ സ്വപ്ന ഗൂഗിളിലേക്ക് ചുവടുവെക്കുന്നത്.

ഈ നേട്ടത്തിലേക്കെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അഭിഷേക് പറയുന്നു. തന്റെ ജോലിയും ഗൂഗിളിലെ ഇന്റര്‍വ്യൂവിന് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളും അഭിഷേക് ഒന്നിച്ചുകൊണ്ടുപോയത് ഏറെ പണിപ്പെട്ടാണ്. ദിവസം എട്ടോ ഒമ്പതോ മണിക്കൂര്‍ ജോലി ചെയ്ത ശേഷം ബാക്കി സമയം കോഡിങിലെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഇന്റര്‍വ്യൂവിന് തയ്യാറെടുക്കാനും വിനിയോഗിച്ചുവെന്ന് അഭിഷേക് പറയുന്നു.

പട്ടണത്തിലാണ് താന്‍ ജീവിക്കുന്നതെങ്കിലും തന്റെ വേരുകള്‍ ഗ്രാമത്തിലാണെന്ന് അഭിഷേക് പറയുന്നു. അവിടെ ചെളികൊണ്ട് നിര്‍മിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി കിട്ടിയ ശേഷമാണ് പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചതെന്നും അഭിഷേക് അഭിമാനത്തോടെ പറയുന്നു. സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരുന്നവരോട് 'എല്ലാം സാധ്യമാണ്' എന്നാണ് അഭിഷേകിന് പറയാനുള്ളത്. ഗ്രാമത്തിലോ വന്‍ നഗരത്തിലോ, എവിടെ ജനിച്ചുവളര്‍ന്ന കുട്ടിയാണെങ്കിലും സമര്‍പ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്താല്‍ അവര്‍ക്ക് വലിയ അവസരങ്ങള്‍ പിടിച്ചെടുക്കാമെന്നും അഭിഷേക് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.