മോസ്‌കോ: റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ച് ഉക്രെയ്ന്‍. ബ്രിട്ടീഷ് നിര്‍മിത ദീര്‍ഘദൂര മിസൈലായ 'സ്റ്റോം ഷാഡോ' ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉക്രെയ്ന്‍ അറിയിച്ചു. 250 കിലോ മീറ്റര്‍ ദൂരം വരെ പ്രഹര ശേഷിയുള്ള ക്രൂയ്സ് മിസൈലാണ് സ്റ്റോം ഷാഡോ.
മിസൈലുകള്‍ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഭേദിച്ചെന്നും ആക്രമണം വിജയകരമായിരുന്നുവെന്നും ഉക്രെയ്ന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് അറിയിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ തുടരുകയാണ്.
റഷ്യയിലെ ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റിന് നേരേ ചൊവ്വാഴ്ച രാത്രിയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന കേന്ദ്രമാണ് ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റ്.
വെടിമരുന്നുകള്‍, സ്ഫോടക വസ്തുക്കള്‍, റോക്കറ്റ് ഇന്ധനത്തിന് ആവശ്യമായ ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം ഉല്‍പാദിപ്പിക്കുന്നത് ഈ പ്ലാന്റില്‍ നിന്നാണെന്ന് ഉക്രെയ്ന്‍ സൈനിക വക്താവ് പറഞ്ഞു.
കെമിക്കല്‍ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബ്രയാന്‍സ്‌ക് മേഖലയില്‍ ഉക്രെയ്‌ന്റെ വ്യാപകമായ ആക്രമണമുണ്ടായെന്നും 57 ഉക്രെയ്ന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റഷ്യ അറിയിച്ചു.
അതിനിടെ, ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി റഷ്യ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി കീവ് മേയര്‍ ആരോപിച്ചു. കീവില്‍ നിന്ന് സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റോം ഷാഡോ പോലെ ഉഗ്ര പ്രഹര ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉക്രെയ്‌ന് നല്‍കരുതെന്ന് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ബ്രിട്ടീഷ് നിര്‍മിത മിസൈലുകള്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമാധാനത്തിന് തയ്യാറാകുന്നതു വരെ റഷ്യയുടെ സമ്പദ് വ്യവസ്ഥയിലും പ്രതിരോധ വ്യവസായ മേഖലയിലും സമ്മര്‍ദം തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും മറ്റ് യൂറോപ്യന്‍ നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഉക്രെയ്ന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.