സെറിബ്രല്‍ പാള്‍സി ബാധിതയായ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം; റിപ്പോര്‍ട്ട് തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

സെറിബ്രല്‍ പാള്‍സി ബാധിതയായ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം; റിപ്പോര്‍ട്ട് തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ സെറിബ്രല്‍ പാള്‍സി ബാധിതയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം ഗൗരവതരവും അപലപനീയവും ആണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

ചെമ്മാപ്പിള്ളി സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഒന്നാം നിലയിലെ ക്ലാസ് മുറിയിലാണ് കുട്ടിയെ പൂട്ടിയിട്ടത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കുട്ടിയുടെ മാതാപിതാക്കളുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഫോണില്‍ സംസാരിച്ചിരുന്നു. തീര്‍ച്ചയായും സാമൂഹ്യനീതി വകുപ്പ് ഈ വിഷയത്തില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തും. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടുന്ന ഭിന്നശേഷി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍പിഡബ്ല്യുഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും അതിനെതിരെ നടപടികള്‍ സ്വീകരിക്കാവുന്ന വകുപ്പുകള്‍ ഉണ്ടെന്നും മന്ത്രി ഓര്‍മപ്പെടുത്തി. ഭിന്നശേഷി മക്കള്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഇനിയും ഉണ്ടാകാതെയിരിക്കാനുള്ള സാമൂഹിക ജാഗ്രത സമൂഹത്തില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 3:45 ന് ഭിന്നശേഷക്കാരിയായ മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ പിതാവ് ഉണ്ണി കൃഷ്ണന്‍ ഒന്നാം നിലയിലെ ക്ലാസ് മുറിക്ക് മുന്നിലെത്തിയപ്പോള്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടതായി കാണുകയായിരുന്നു. തുടര്‍ന്ന് മകളെ തേടി മറ്റിടങ്ങളില്‍ അന്വേഷിച്ചു നടന്നു. ഒടുവില്‍ താഴത്തെ നിലയില്‍ ഐ ടി വിഭാഗം ക്ലാസില്‍ മറ്റു കുട്ടികള്‍ ഇരിക്കുന്നതായി കണ്ടെത്തി. ക്ലാസില്‍ തന്റെ മകള്‍ ഇല്ലെന്ന് മനസിലാക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മറ്റു കുട്ടികളോട് തിരക്കിയപ്പോള്‍ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ടു എന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.