ഐഎസ്ആര്‍ഒയില്‍ ചെയര്‍മാന്റെ മകന് നിയമനം: ഗൂഢാലോചനയെന്ന് ആരോപണം; അന്വേഷണം തുടങ്ങി

 ഐഎസ്ആര്‍ഒയില്‍ ചെയര്‍മാന്റെ മകന് നിയമനം:  ഗൂഢാലോചനയെന്ന് ആരോപണം; അന്വേഷണം തുടങ്ങി

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ ചെയര്‍മാന്‍ ഡോ. കെ ശിവന്റെ മകനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി പരാതി. ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്ററിലാണ് (എല്‍പിഎസ്സി) ശിവന്റെ മകന്‍ സിദ്ധാര്‍ഥിനെ നിയമിച്ചത്. ഇതില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ പരിശോധന തുടങ്ങി.

ഐഎസ്ആര്‍ഒ മേധാവിയുടെ മകനെ എല്‍പിഎസ്സിയില്‍ നിയമിച്ചതിനു പിന്നില്‍ ഗൂഢാലോചനയും സ്വജന പക്ഷപാതവുമുണ്ടെന്ന് വിജിലന്‍സ് കമ്മിഷനു ലഭിച്ച പരാതിയില്‍ പറയുന്നു. എല്‍പിഎസ്സി ഡയറക്ടര്‍ ഡോ. വി നാരായണന്‍ വിക്രം സാരാഭായി സ്പെയ്സ് സെന്ററിലേക്കു സ്ഥലംമാറ്റം വരുന്നതിനു മുമ്പായി ധൃതിപിടിച്ച് നിയമനം നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഐസിആര്‍ബി വഴിയാണ് ഐഎസ്ആര്‍ഒയിലേക്ക് നിയമനം നടത്തുക. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇതൊന്നും പാലിക്കാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിദ്ധാര്‍ഥിനെ നിയമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

സയന്റിസ്റ്റ് എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് നവംബര്‍ 20നാണ് പരസ്യം നല്‍കിയത്. പരസ്യത്തില്‍ നിര്‍ദേശിച്ചിരുന്ന യോഗ്യതകള്‍ സിദ്ധാര്‍ഥിനു വേണ്ടി തയാറാക്കിയതാണെന്ന് പരാതിയില്‍ ആക്ഷേപമുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് നിയമനം എന്ന് ചെയര്‍മാന്‍ ഡോ. കെ ശിവന്റെ ഓഫിസ് അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.