ഹെലീന് പിന്നാലെ മിൽട്ടൻ : കനത്ത പ്രഹരശേഷിയുള്ള കൊടുങ്കാറ്റെന്ന് മുന്നറിയിപ്പ്; ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ, ആളുകളെ ഒഴിപ്പിക്കുന്നു

ഹെലീന് പിന്നാലെ മിൽട്ടൻ : കനത്ത പ്രഹരശേഷിയുള്ള കൊടുങ്കാറ്റെന്ന് മുന്നറിയിപ്പ്; ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ, ആളുകളെ ഒഴിപ്പിക്കുന്നു

ഫ്ലോറിഡ: ഹെലീൻ കൊടുങ്കാറ്റിൻ്റെ ദുരന്തങ്ങൾ അവസാനിക്കും മുമ്പ് മറ്റൊരു ഭീകര കൊടുങ്കാറ്റായ മിൽട്ടൻ്റെ പിടിയിലേക്ക് അമരുകയാണ് ഫ്ലോറിഡ. മിൽട്ടൻ ഇപ്പോൾ കാറ്റഗറി അഞ്ച് കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഏറ്റവും അപകടകരമായ കൊടുങ്കാറ്റിന്റെ ഗണത്തിൽപ്പെട്ടവയെയാണ് കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തുക.

അന്തരീക്ഷ താപനില വളരെ കൂടിയതിനാൽ വലിയ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ളോറിഡയുടെ പശ്ചിമ തീരങ്ങളിൽ പ്രാദേശിക സമയം ഇന്ന് രാത്രിയോടെ മിൽട്ടൻ നിലംതൊടാൻ സാധ്യതയെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

മിൽട്ടൻ കൊടുങ്കാറ്റ് സംസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് വീശിയടിക്കുന്നതിനാൽ ദശലക്ഷക്കണക്കിന് താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഫ്ലോറിഡ അധികൃതർ അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആശുപത്രികളിലെയും വയോജനകേന്ദ്രങ്ങളിലേയും ആളുകളെ ഒഴിപ്പിച്ചു.

ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് തീരപ്രദേശത്ത് താമസിക്കുന്നവരോട് ഒഴിപ്പിക്കൽ ഉത്തരവുകൾ ഗൗരവമായി എടുക്കണമെന്ന് നിർദേശിച്ചു. ഷാർലറ്റ്, സിട്രസ്, കോളിയർ, ഹെർണാണ്ടോ, ഹിൽസ്‌ബറോ, ലീ, ലെവി, മനാറ്റി, മരിയോൺ, പാസ്‌കോ, പിനെല്ലാസ്, സരസോട്ട, സെൻ്റ് ജോൺസ്, വോലൂസിയ എന്നിവയുൾപ്പെടെ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്തുള്ള നിരവധി കൗണ്ടികളിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ ഉണ്ട്. എല്ലാ ഒഴിപ്പിക്കൽ ഓർഡറുകളും ഫ്ലോറിഡയിലെ എമർജൻസി മാനേജ്‌മെൻ്റ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

“ദയവായി  ടമ്പാ ബേ ഏരിയയിലാണെങ്കിൽ നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങൾ പോയാൽ കൊടുങ്കാറ്റ് മൂലമുള്ള മുങ്ങിമരണങ്ങൾ 100 ശതമാനം തടയാനാകും.” ഫ്ലോറിഡ എമർജൻസി മാനേജ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെവിൻ ഗുത്രി വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. 

2005 ലെ റീത്ത ചുഴലിക്കാറ്റിന് ശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൻ എന്നാണ് പ്രവചനം. യുഎസിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റിന് പിന്നാലെ മിൽട്ടനും കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിൽ 160ലധികം പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.