കല്‍പറ്റ: തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുളള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
ദിവസേന എന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യ ജീവനങ്ങള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു.
ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന്‍ (27) അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്. തല ആന ചവിട്ടിയരച്ച നിലയിലായിരുന്നു മൃതദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.