വിദ്വേഷ പ്രസംഗങ്ങളില്‍ 2024 ല്‍ 74% വര്‍ധനവ്: കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍; പ്രധാനമന്ത്രിയുടെ നാവില്‍ നിന്ന് വന്നത് 63 തവണ

 വിദ്വേഷ പ്രസംഗങ്ങളില്‍ 2024 ല്‍ 74% വര്‍ധനവ്: കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍; പ്രധാനമന്ത്രിയുടെ നാവില്‍ നിന്ന് വന്നത് 63 തവണ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ഷിക ഡാറ്റ പുറത്തു വിടുന്ന സംഘടനയാണ് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള 'സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് (സിഎസ്ഒഎച്ച്).

ഈ സംഘടനയ്ക്ക് കീഴിലുള്ള ഇന്ത്യ ഹേറ്റ് ലാബ് രണ്ട് ദിവസം മുന്‍പ് പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളില്‍ ക്രമാതീതമായി വര്‍ധനവുണ്ടായതായി ചൂണ്ടികാണിക്കുന്നു.

2024 ല്‍ ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളില്‍ 2023 നേക്കാള്‍ 74% വര്‍ധനവ് ഉണ്ടായതയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2023 ല്‍ 688 വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 1165 വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രേഖപ്പെടുത്തിയ 1,165 വിദ്വേഷ പ്രസംഗങ്ങളില്‍ 98.5% കേസുകളും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ലക്ഷ്യം വെച്ചുതള്ളതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ ഉള്ള പ്രദേശങ്ങളിലോ ആണ് വിദ്വേഷ പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്.

931 (79.9%) കേസുകള്‍ ബിജെപി ഭരണ പ്രദേശങ്ങളില്‍ രേഖപ്പൈടുത്തിയപ്പോള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 234 (20%) വിദ്വേഷ പ്രസംഗ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്.

ഉത്തര്‍പ്രദേശ് (242), മഹാരാഷ്ട്ര (210), മധ്യപ്രദേശ് (98) എന്നീ സംസ്ഥാനങ്ങളാണ് വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ മുന്‍നിരയില്‍. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളില്‍ 2024 ല്‍ രേഖപ്പെടുത്തിയ മൊത്തം വിദ്വേഷ പ്രസംഗങ്ങള്‍ 47% ആണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ വ്യക്തികളില്‍ മുന്‍പന്തിയിലും ബിജെപിയുടെ നേതാക്കള്‍ തന്നെയാണ്.

വിദ്വേഷ പ്രസംഗങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്തിയ പത്ത് പേരില്‍ ആറ് പേര്‍ രാഷ്ട്രീയക്കാരാണ്. അതില്‍ തന്നെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഉള്‍പ്പെടുന്നു. ആദിത്യനാഥ് 86 (7.4%) വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍, മോഡി 63 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി.

2024 ല്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗ പരിപാടികള്‍ സംഘടിപ്പിച്ച ബിജെപിയുടെ 340 (29.2%) കേസുകളും ഈ രൂപത്തില്‍ വന്നതാണ്. ഇതില്‍ മിക്ക പരിപാടികളും പൊതുതിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് നടന്നത് എന്നതാണ് കൂടുതല്‍ ആശങ്കാ ജനകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.