മുല്ലപ്പെരിയാര്‍; കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം: സുപ്രീം കോടതി

മുല്ലപ്പെരിയാര്‍; കേരളത്തിനും തമിഴ്‌നാടിനും  സ്വീകാര്യമായ പരിഹാരം കണ്ടെത്തണം:  സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്ന സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി.

പുതിയതായി രൂപീകരിച്ച മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സപ്രീം കോടതി നിര്‍ദേശിച്ചു.

മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു.

വിഷയങ്ങളിലെടുത്ത തീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. മുല്ലപ്പെരിയാര്‍ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.

മേല്‍നോട്ട സമിതിയുടെ ഇടപെടലിലൂടെ വിഷയങ്ങള്‍ പരിഹരിക്കാമല്ലോയെന്നും കോടതി പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്ന പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു.

കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്‌നാട് കോടതിയില്‍ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയ പണിയാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട് അറിയിച്ചു. അതേസമയം കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.