രാജ്യമൊട്ടാകെ ലഹരി വേട്ട ഊര്‍ജിതം; 163 കോടിയുടെ മയക്കുമരുന്ന് പിടികൂടി: കേരളത്തില്‍ കാന്‍സര്‍ വേദനസംഹാരി ലഹരി മരുന്ന് പട്ടികയില്‍പ്പെടുത്തിയേക്കും

രാജ്യമൊട്ടാകെ ലഹരി വേട്ട ഊര്‍ജിതം; 163 കോടിയുടെ മയക്കുമരുന്ന് പിടികൂടി: കേരളത്തില്‍ കാന്‍സര്‍ വേദനസംഹാരി ലഹരി മരുന്ന് പട്ടികയില്‍പ്പെടുത്തിയേക്കും

കൊച്ചി: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലഹരി മരുന്ന് വേട്ട ഊര്‍ജിമാക്കി അന്വേഷണ ഏജന്‍സികള്‍.

കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതോടനുവന്ധിച്ച് ബംഗളൂരൂവില്‍ നടന്നത്. ഡല്‍ഹിയില്‍ നിന്ന് നിന്ന് ബംഗളുരുവില്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളായ രണ്ട് സ്ത്രീകളില്‍ നിന്നായി 37.87 കിലോ എംഡിഎംഎ ആണ് പിടികൂടിയത്. വിപണിയില്‍ ഇതിന് 75 കോടി രൂപ വില വരും.

ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ വിദേശ വനിതകളാണ് ബംഗളുരുവില്‍ കര്‍ണാടക പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം മംഗളുരു പൊലീസ് എടുത്ത കേസിലെ അന്വേഷണമാണ് ഈ റാക്കറ്റിലേക്ക് എത്തിയത്.

നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. കര്‍ണാടകത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ അറിയിച്ചു.

അതിനിടെ ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ മ്യാന്‍മാര്‍ അതിര്‍ത്തി വഴി കടത്തിയ മയക്കു മരുന്നാണ് ഇതെന്നാണ് വിവരം.

ബംഗളുരുവില്‍ പിടികൂടിയ ലഹരി മരുന്നിന്റെ വില കൂടി ചേര്‍ത്താല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ രണ്ട് കേസുകളില്‍ മാത്രമായി രാജ്യത്ത് 163 കോടി രൂപയുടെ മയക്കു മരുന്നാണ് പിടികൂടിയത്.


75 കോടിയുടെ മയക്കുമരുന്നുമായി ബംഗളുരുവില്‍ പിടിയിലായ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍.

അതിനിടെ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ അധികൃതര്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദന സംഹാരി മരുന്നുകള്‍ ലഹരി മരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്ന് ചേര്‍ന്ന പോലീസ്-എക്സൈസ് സംയുക്ത യോഗത്തിലാണ് ഇത്തരം മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനമെടുത്തത്.

കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദന സംഹാരികള്‍ ചെറുപ്പക്കാര്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കും. മരുന്നിന്റെ ദുരുപയോഗം തടയാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

ഈ മരുന്നുകളെ അബ്കാരി നിയമത്തിന്റെ കീഴിലുള്ള ലഹരി മരുന്നുകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വില്‍ക്കാനോ കൈവശം വയ്ക്കുന്നതോ കുറ്റകരമാകും.

കുറിപ്പടിയില്ലാതെ ഇങ്ങനെ മരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം പോലീസിനും എക്സൈസിനും ലഭിക്കും.

സംസ്ഥാന വ്യാപകമായി ലഹരിക്കെതിരായ വേട്ട ശക്തിപ്പെടുത്താനും ഇന്ന് ചേര്‍ന്ന പൊലീസ്-എക്‌സൈസ് യോഗം തീരുമാനിച്ചു. ഇതന്റെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ് ശക്തമായി തുടരും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.