ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍; ലോക നേതാക്കളും വിശ്വാസികളും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേയ്ക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍; ലോക നേതാക്കളും വിശ്വാസികളും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേയ്ക്ക്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ കര്‍ദിനാള്‍മാരുടെ അകമ്പടിയോടെ ഭൗതിക ശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ എത്തിക്കും. കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. ശനിയാഴ്ച വരെ പൊതുദര്‍ശനം ഉണ്ടാകും.

ലോക നേതാക്കളെയും രാഷ്ട്രത്തലവന്‍മാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി കാണാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തും. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല മാര്‍പാപ്പക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വത്തിക്കാനിലെത്തി. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മെയ് ആറിന് മുന്‍പ് തുടക്കമാകും.

സിങ്ക് പൂശിയ മരത്തില്‍ തീര്‍ത്ത കഫീനിലാണ് മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. വലിയ ഇടയന്റെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കോളജിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റെ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്‌കാരച്ചടങ്ങില്‍ ലോക നേതാക്കളും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും. 

മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദേഹത്തെയും അദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.