വാഷിങ്ടണ്‍: കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകണമെന്ന് നിര്‍ദേശിച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡ യു.എസിനോട് ചേര്‍ന്നാല്‍ നികുതികളെല്ലാം ഒഴിവാകുമെന്നും കാനഡ ലോകത്തിലെ വന്‍ സൈനികശക്തി ആകുമെന്നും ട്രംപ് വ്യക്തമാക്കി.
ലിബറല്‍ പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാര്‍ക്ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെയും തമ്മില്‍ ഭരണം പിടിക്കാന്‍ ശക്തമായ മത്സരം നടക്കവെയാണ് പുതിയ വാഗ്ദാനവുമായി ട്രംപ് വരവ്.
കാനഡ അമേരിക്കന്‍ ഐക്യനാടുകളുടെ 51-ാമത്തെ സംസ്ഥാനമായി മാറുകയാണെങ്കില്‍ നിങ്ങളുടെ നികുതികള്‍ പകുതിയായി കുറയ്ക്കും. കൂടാതെ സൗജന്യമായി സൈനിക ശക്തി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് വര്‍ധിപ്പിക്കാനും, നിങ്ങളുടെ കാര്‍, സ്റ്റീല്‍, അലുമിനിയം, തടി, ഊര്‍ജ്ജം, മറ്റ് എല്ലാ ബിസിനസുകളും, നാലിരട്ടി വലുപ്പത്തില്‍, പൂജ്യം താരിഫുകളോ നികുതികളോ ഇല്ലാതെ ആക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഈ ഭൂപ്രദേശം എത്ര മനോഹരമാകുമെന്ന് നോക്കൂ. അതിര്‍ത്തികളില്ലാതെ സൗജന്യ പ്രവേശനം. അത് അങ്ങനെയാകേണ്ടതായിരുന്നു. മുന്‍കാലങ്ങളില്‍ നമ്മള്‍ ചെലവഴിച്ചുകൊണ്ടിരുന്ന നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ഉപയോഗിച്ച് അമേരിക്കയ്ക്ക് ഇനി കാനഡയ്ക്ക് സബ്‌സിഡി നല്‍കാന്‍ കഴിയില്ല. കാനഡ ഒരു യു.എസ് സംസ്ഥാനമല്ലെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ട്രംപിന്റെ പരാമര്‍ശങ്ങള്‍ കനേഡിയന്‍ വോട്ടെടുപ്പ് പ്രചാരണത്തിന് അപ്രതീക്ഷിതമായ ഒരു അന്താരാഷ്ട്ര ശ്രദ്ധ കൂടി നല്‍കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.