പാകിസ്ഥാന്റെ ഉല്‍പന്നങ്ങളൊന്നും ഇനി വേണ്ട: ഇറക്കുമതി പൂര്‍ണമായും റദ്ദാക്കി ഇന്ത്യ; നടപടി രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി

പാകിസ്ഥാന്റെ ഉല്‍പന്നങ്ങളൊന്നും ഇനി വേണ്ട: ഇറക്കുമതി പൂര്‍ണമായും റദ്ദാക്കി ഇന്ത്യ; നടപടി രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. പാകിസ്ഥാനുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.

പാകിസ്ഥാനില്‍ നിന്നും നേരിട്ടോ അല്ലാതെയോ ഇനി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ല. പാകിസ്ഥാനില്‍ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി ഇന്ത്യയില്‍ നേരത്തെ കുറവായിരുന്നു. വളരെ ചുരുക്കം ചില സാധനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്നത്. പരോക്ഷമായി ചില സാധനങ്ങള്‍ മറ്റൊരു രാജ്യത്തെ ആശ്രയിച്ചുകൊണ്ടും ഇന്ത്യയിലേക്ക് എത്തുന്നുണ്ടായിരുന്നു. ഇതാണ് പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ ഇറുക്കുമതി ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ജലഗതാഗത മന്ത്രാലയം അറിയിച്ചു.

പാകിസ്ഥാന്റെ കപ്പലുകളെ ഇന്ത്യന്‍ തുറമുഖം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു. അട്ടാരി-വാഗ അതിര്‍ത്തി അടച്ചുപൂട്ടിയതോടെ ഇന്ത്യ-പാക് വ്യാപാരം പൂര്‍ണമായും അവസാനിപ്പിച്ചതായി കേന്ദ്രം വ്യക്തമാക്കി. അട്ടാരി- വാഗ അതിര്‍ത്തി വഴിയുള്ള വ്യാപാരത്തില്‍ വലിയ സാമ്പത്തികലാഭം നേടിയിരുന്ന പാകിസ്ഥാന് ഇന്ത്യയുടെ നീക്കങ്ങള്‍ വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്.

എന്‍ഐഎയുടെ അന്വേഷണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ), പാക് സൈന്യത്തിന്റെ ചില വിഭാഗങ്ങള്‍ എന്നിവയ്ക്ക് പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന സൂചന ലഭിച്ചിരുന്നു. കാശ്മീര്‍ റെസിസ്റ്റന്‍സ് എന്നറിയപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടന ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് നിഷേധിച്ചു. അതുപോലെ തന്നെ പാകിസ്ഥാനും തങ്ങള്‍ക്കെതിരായ ആരോപണം തള്ളി രംഗത്തെത്തിയിരുന്നു.

പാകിസ്ഥാനെതിരെ ഇന്ത്യ ഇതുവരെ സ്വീകരിച്ച പ്രധാന നടപടികള്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കി: 1960 ലെ സിന്ധു നദീജല കരാര്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാന്‍ ഇതിനെ യുദ്ധസമാനം എന്നാണ് വിശേഷിപ്പിച്ചു.
വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടി: ഇന്ത്യ-പാക് ബന്ധത്തിലെ ഏക വ്യാപാര പാതയായ പഞ്ചാബിലെ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് അടച്ചു.

വിസ റദ്ദാക്കി: എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും നല്‍കിയ വിസകള്‍ റദ്ദാക്കി. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ വിസകള്‍ക്ക് ഏപ്രില്‍ 29 വരെ സമയം നല്‍കിയിരുന്നു.

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി: പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പെര്‍സോണ നോണ്‍ ഗ്രാറ്റ ആയി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ഹൈക്കമ്മിഷനുകളിലെ ജീവനക്കാരുടെ എണ്ണം 55 ല്‍ നിന്ന് 30 ആയി കുറച്ചു.

വ്യോമപാത നിരോധനം: പാകിസ്ഥാന്‍ എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ വ്യോമ മേഖല ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതിന് മുമ്പ് പാകിസ്ഥാന്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ വ്യോമ മേഖലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയ നിരോധനം: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷെരീഫിന്റെ യൂട്യൂബ് ചാനല്‍, നടന്‍ ഫവാദ് ഖാന്‍, ഗായകന്‍ ആതിഫ് അസ്ലം, മഹിറ ഖാന്‍, ഹനിയ അമീര്‍, സനം സയീദ്, അലി സഫര്‍ തുടങ്ങിയവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു.

സിനിമാ നിരോധനം: പാകിസ്ഥാന്‍ നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച 'അബിര്‍ ഗുലാല്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.