സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്ന് ഉയര്‍ന്നത് കറുത്ത പുക: കോണ്‍ക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല; വോട്ടെടുപ്പ് തുടരും

സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്ന് ഉയര്‍ന്നത് കറുത്ത പുക: കോണ്‍ക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല; വോട്ടെടുപ്പ് തുടരും

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഫലം ഉണ്ടായില്ല എന്ന് അറിയിച്ചുകൊണ്ട് സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച തുടരും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ചാപ്പലിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് പുറം ലോകവുമായി യാതൊരു ആശയവിനിമയവും ഉണ്ടാവില്ല.

വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെട്ടതിന്റെയും കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടാത്തതിന്റെയും സൂചനയാണ്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്. 89 വോട്ട് ലഭിക്കുന്നയാള്‍ ആഗോള കത്തോലിക്കാസഭയുടെ ഇടയനാകും.

ആയിരക്കണക്കിനാളുകളാണ് സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയത്. ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് വിശ്വാസികള്‍ വോട്ടെടുപ്പിന്റെ ഫലം അറിയാനായി കാത്തുനിന്നത്. കര്‍ദിനാള്‍മാര്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്ത ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. ഇന്ന് ഒരു തവണയേ വോട്ടെടുപ്പ് നടന്നുള്ളു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ മാര്‍പാപ്പ തിരഞ്ഞെടുത്തില്ലെങ്കിലും, ആരൊക്കെയാണ് പരിഗണിക്കപ്പെടുന്നതെന്ന സൂചന കോണ്‍ക്ലേവ് അംഗങ്ങള്‍ക്ക് ലഭിക്കാം. വ്യാഴാവ്ച മുതല്‍ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും മൂന്ന് വീതം ആകെ നാല് തവണ വോട്ടെടുപ്പ് ഉണ്ടാകും. 2013 ല്‍ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായി ഇത്തവണയാണ് 120 ല്‍ ഏറെപ്പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. എണ്ണത്തിലെ വര്‍ധന ഒരാള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നത് നീണ്ടുപോകാന്‍ കാരണമാകാം. എന്നാല്‍ കോണ്‍ക്ലേവ് നീണ്ടുപോകുന്നത് സഭയില്‍ ഭിന്നത സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ മൂന്ന് ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ക്ലേവിന് മുന്നോടിയായി കര്‍ദിനാള്‍മാര്‍ 12 തവണ യോഗം ചേര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.