ശ്രീനഗര്‍: സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം. അഖ്‌നൂര്‍, രജൗരി, ആര്‍എസ് പുര സെക്ടറുകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. ജമ്മുവിലെ പലന്‍വാല സെക്ടറിലെ നിയന്ത്രണ രേഖയിലും വെടിവയ്പ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.
ഉദംപുരില്‍ പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബാരാമുള്ളയിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായും പ്രദേശത്ത് സംശയാസ്പദമായ ആളില്ലാ ആകാശ വാഹനം (യുഎവി) കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ജമ്മു മേഖലയിലെ സാംബ ജില്ലയില്‍ വ്യോമാക്രമണ സൈറണ്‍ മുഴങ്ങി.
അതേസമയം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് പൂര്‍ണ ശക്തിയോടെ മറുപടി നല്‍കാന്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചു.
ഇതിനിടെ ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചും. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദേഹം പോസ്റ്റിലൂടെ ചോദിച്ചു.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ പൂര്‍ണ വെടിനിര്‍ത്തലിനാണ് ഇന്ത്യയും പാകിസ്ഥാനും ധാരണയായത്. എന്നാല്‍ പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്ന തത്വത്തിന് അടിവരയിടുന്ന സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.