ഹൈദരാബാദില്‍ വന്‍ സ്‌ഫോടനത്തിന് നീക്കം: ഐ.എസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദില്‍ വന്‍ സ്‌ഫോടനത്തിന് നീക്കം: ഐ.എസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ ഹൈദരാബാദില്‍ പൊലീസ് പിടിയിലായി. സിറാജ് ഉര്‍ റഹ്മാന്‍ (29), സയിദ് സമീര്‍ (28) എന്നിവരാണ് പിടിയിലായത്. നഗരത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ആദ്യം ആന്ധ്രയിലെ വിഴി നഗരത്തില്‍ നിന്നും സിറാജ് ഉര്‍ റഹ്മാനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹൈദരാബാദില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന പുറത്തു വന്നത്. തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് സയിദ് സമീര്‍ അറസ്റ്റിലായി.

സ്ഫോടക വസ്തുക്കളായ അമോണിയ, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കള്‍ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുസമൂഹം ജാഗ്രത പുലര്‍ത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്.

പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഈ മാസം ഏഴ് മുതല്‍ 10 വരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാകിസ്ഥാനില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം രാജ്യത്ത് ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാകുമെന്ന് കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ സ്ഫോടന പദ്ധതി പൊലീസ് പൊളിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.