കണ്ണൂര്‍: വിളക്കന്നൂരില്‍ യേശു ക്രിസ്തുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് വിളക്കന്നൂര്‍ ക്രിസ്തു രാജ പള്ളിയില്‍ നടക്കുന്ന ആഘോഷമായ സമൂഹബലി മധ്യേ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറേലിയാണ് വിശ്വാസ തിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം, ആര്‍ച്ച് ബിഷപ്പ് എമരിറ്റസുമാരായ മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാന്‍സലര്‍ റവ. ഡോ. ബിജു മുട്ടത്തുകുന്നേല്‍ വായിക്കും.
തുടര്‍ന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേല്‍ നേതൃത്വം നല്‍കും. 3.15ന് ആഘോഷമായ സമൂഹബലി ആരംഭിക്കും. തലശേരി അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും. പതിനായിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കും.
2013 നവംബര്‍ 15 ന് വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കല്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരുന്നു. നീണ്ട പതിനൊന്നു വര്‍ഷത്തെ ശാസ്ത്രീയ, ദൈവശാസ്ത്ര പഠനത്തിന് ഒടുവിലാണ് ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.