കൊച്ചി: കേരള കത്തോലിക്കാ സഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാല സമ്മേളനം സമാപിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍ പങ്കെടുത്തു.
കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പുതുതായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ചും ആരംഭിച്ച സമ്മേളനത്തില്‍ സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
മഹാ ജൂബിലിയും സഭാ നവീകരണവും
2025 ലെ മഹാജൂബിലി ആഘോഷവും കേരള കത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാ നവീകരണവും നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികവും സംയുക്തമായി കേരളസഭാതലത്തില്‍ ആചരിക്കുവാന്‍ കെസിബിസി സമ്മേളനം തീരുമാനിച്ചു.
നിരീശ്വരവാദ ആഭിമുഖ്യങ്ങള്‍
വര്‍ധിച്ചു വരുന്ന നിരീശ്വരവാദ, യുക്തിവാദ ആഭിമുഖ്യങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും വിശ്വാസികള്‍ക്കും സമൂഹത്തിനും അവബോധം നല്‍കാനും കെസിബിസി യോഗം തീരുമാനിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടയില്‍ ഒഡീഷ സംസ്ഥാനത്ത് മാത്രം വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെ രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പാവപെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസ ആതുര ശുശ്രൂഷ സേവനങ്ങള്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന പ്രേഷിതര്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന നിരത രായിരിക്കുന്ന മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.
വയനാട്, വിലങ്ങാട് പ്രളയ പുനരധിവാസ പദ്ധതി
വയനാട്, വിലങ്ങാട് ദുരന്തബാധിത മേഖലകളില്‍ കേരള സഭയുടെ നേതൃത്വത്തിലുള്ള പുനരധിവാസ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായ വിധത്തില്‍ മുന്നേറുന്നതായി മെത്രാന്മാര്‍ വിലയിരുത്തി. കെസിബിസി പ്രഖ്യാപിച്ച വയനാട്, വിലങ്ങാട് പ്രകൃതിദുരന്ത പുനരധിവാസ പദ്ധതി പ്രകാരമുള്ള നൂറു ഭവനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ പല ഘട്ടങ്ങളിലായി മുന്നേറിക്കൊണ്ടിരിക്കുന്നു. അര്‍ഹരായ നൂറു ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ ഭവനങ്ങള്‍ കൈമാറും.
വിദ്യാഭ്യാസ മേഖല
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കത്തോലിക്കാഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ എക്കാലവും പൊതുസമൂഹം ആദരവോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ തുടരാന്‍ കഴിയുന്നതില്‍ സഭാ നേതൃത്വത്തിന് തികഞ്ഞ അഭിമാനവും ചാരിതാര്‍ഥ്യവുമുണ്ട്. എന്നാല്‍ സമീപകാലങ്ങളായി മാനേജ്‌മെന്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ട്.
ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളും പദ്ധതികളും നടപ്പിലാക്കപ്പെടുന്നത് എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. അര്‍ഹതയുള്ള ഓട്ടോണമസ് കോളജുകളെ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്താനുള്ള അനുമതി നല്‍കണം.
നിര്‍ദ്ദിഷ്ട ഭിന്നശേഷി നിയമനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം നടത്താന്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍ തയ്യാറാണ്. എന്നാല്‍, അപേക്ഷകരില്ലാതെ ഭിന്നശേഷി നിയമനം നടക്കാത്ത പക്ഷം മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിന് മാറ്റമുണ്ടാകണം. അപ്രകാരം കാലങ്ങളായി തടസപ്പെട്ടിരിക്കുന്ന നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
കേരളത്തില്‍ നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും അതിന്റെ പരിണിത ഫലങ്ങളെയും കുറിച്ച് കെസിബിസി യോഗം ആശങ്ക പ്രകടിപ്പിച്ചു. ആഗോള ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് സഭയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും രാവിലെ അസംബ്ലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുന്നതാണ്.
മുനമ്പം വഖഫ് അവകാശവാദ വിഷയം
മാസങ്ങളായി സമരമുഖത്ത് തുടരുന്ന മുനമ്പം നിവാസികളുടെ പ്രതിസന്ധികള്‍ക്ക് ഇനിയും പരിഹാരമാകാത്തത് കെസിബിസി ഗൗരവമായി ചര്‍ച്ച ചെയ്തു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഉചിതമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും ശാശ്വതമായും പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അവധാനതയോടെ കൈക്കൊള്ളുകയും വേണം.
അസംഘടിത തൊഴിലാളികളുടെ ക്ഷേമം
അസംഘടിത തൊഴിലാളികള്‍ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കെസിബിസി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അവര്‍ക്കു വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മെത്രാന്‍ സമിതി തീരുമാനിച്ചു.
തീരദേശം, മല്‍സ്യത്തൊഴിലാളികള്‍
തീരശോഷണവും കടലാക്രമണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന് ആനുപാതികമായി തീരദേശവാസികളും മല്‍സ്യബന്ധനം ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്ന അനേകായിരം കുടുംബങ്ങളും കൂടുതല്‍ വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുകയാണ്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണം.
കപ്പലപകടം മൂലമുണ്ടായിരിക്കുന്ന കടല്‍ പാരിസ്ഥിതിക പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തില്‍ സംഭവിച്ചിരിക്കുന്ന പ്രതിസന്ധികളും ഗൗരവമായി പഠിക്കുകയും പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.
കടലാക്രമണങ്ങളും തീരശോഷണവും വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള തീരത്ത് നശിച്ചു പോയ കടല്‍ഭിത്തി പുനര്‍നിര്‍മിക്കുകയും ഇല്ലാത്തിടത്ത് പണിയുകയും വേണം. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മാണം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാതെ വരികയും അപകട സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഹാര്‍ബര്‍ ശാസ്ത്രീയമായി പുനര്‍നിര്‍മിക്കണം.
വിഴിഞ്ഞം സമര സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ഗോഡൗണില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പൂര്‍ത്തിയാക്കുകയും വേണം. ട്രോളിംഗ് നിരോധന സമയത്തും കടല്‍ക്ഷോഭം മൂലം കടലില്‍ പോകാന്‍ കഴിയാത്ത മറ്റവസരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനാംശം നല്‍കണം.
കടല്‍മണല്‍ ഖനനം മൂലം ഉണ്ടാകുന്ന തീരശോഷണവും കടലിനുണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതവും പരിഗണിച്ച് കടല്‍മണല്‍ ഖനനത്തിനുള്ള നീക്കം പുനപരിശോധിക്കണം. തീരദേശ വാസികള്‍ അഭിമുഖീകരിക്കുന്ന പട്ടയ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കണം.
വന്യമൃഗ ശല്യം
പല ജില്ലകളിലും വന്യമൃഗ ശല്യം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 1972-ലെ വനം വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം. അനേക ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവന മാര്‍ഗങ്ങള്‍ക്കും കടുത്ത വെല്ലുവിളിയായി മാറിയ ഈ പ്രതിസന്ധിയെ ക്രിയാത്മകമായും ഫലപ്രദമായും നേരിടാനും ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം.
വികസിത രാജ്യങ്ങളിലെ പോലെ, പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സമീപനങ്ങള്‍ കേരളത്തില്‍ സ്വീകരിക്കണം. ഇനിയും ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കം കടുത്ത ജനദ്രോഹമാണ്. സമീപ കാലങ്ങളായി വനം വകുപ്പ് നിഷ്‌ക്രിയമായും ജനവിരുദ്ധമായും മാറുന്നതായുള്ള പരാതികള്‍ പരിഗണിച്ച് യുക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
കര്‍ഷക സമൂഹം
കേരളത്തിലെ കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷി നഷ്ടവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും കര്‍ഷക തൊഴിലാളികളുടെ അഭാവവും മുതല്‍ പലവിധ പ്രതിസന്ധികള്‍ അനേകം കര്‍ഷകരെ ആത്മഹത്യാ മുനമ്പില്‍ എത്തിച്ചിരിക്കുന്ന സാഹചര്യമുണ്ട്.
മുന്‍ കാലങ്ങളില്‍ കൃഷിക്ക് വലിയ സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്ന, കാര്‍ഷിക സംസ്ഥാനമായി പരിഗണിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ഇത്തരത്തിലുള്ള മാറ്റം തികച്ചും ദൗര്‍ഭാഗ്യകരമാണ്. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും പുനരുദ്ധാരണത്തിന് സാധ്യമായ പ്രായോഗിക പദ്ധതികള്‍ വിഭാവനം ചെയ്യാനും നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
കര്‍ഷക കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണകളും സഭ ഉറപ്പു നല്‍കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുകയും വേണം. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്
ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിക്കാനോ ശുപാര്‍ശകളിന്മേല്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുകയും വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.