പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി  മരിച്ച സംഭവം: രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍ വഴിക്കടവ് സ്വദേശികളായ വിനീഷ്, കുഞ്ഞു മുഹമ്മദ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കാട്ടു പന്നിയുടെ മാംസം വില്‍ക്കാന്‍ ഉദേശിച്ചാണ് വൈദ്യുത കെണി സ്ഥാപിച്ചതെന്ന് വിനീഷ് പൊലീസിന് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

ഇന്ന് വെളുപ്പിന് വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ രണ്ടു പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും മൃഗങ്ങളെ വേട്ടയാടാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

വൈദ്യുതി മോഷണം സംബന്ധിച്ച് ആറ് മാസം മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വഴിക്കടവിലെ വീട്ടിലേക്ക് കൊണ്ടു വന്നു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന മണിമൂളി സികെഎം എച്ച്എസ്എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

ശനിയാഴ്ച കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍ പിടിക്കാന്‍ ഇറങ്ങിയത്.

ഇവിടെ പന്നിയെ പിടിക്കാന്‍ വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.