മഹാനായ ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പ, ഗെലാസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ, മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പ എന്നീ വിശുദ്ധരായ മാര്‍പ്പാപ്പാമാരെപ്പോലെ, ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ പാശ്ചാത്യ പരസ്ത്യ സഭകളുടെമേല്‍ മെത്രാന്മാരുള്‍പ്പെടെ എല്ലാവരുടെമേലും തന്റെ അജപാലനാധികാരം ഉപയോഗിക്കുകയും രാജ്യത്തിന്റെമേല്‍ പത്രോസിന്റെ പ്രതിനിധിയെന്ന നിലയിലുള്ള ശക്തമായ സ്വാധീനം ചെലുത്തുകയും ആവശ്യമായ സമയങ്ങളില്‍നിന്ന് പൗരസ്ത്യദേശത്തുനിന്നും പാശ്ചാത്യസാമ്രാജ്യത്തില്‍നിന്നും സംരക്ഷണം നേടിയെടുക്കുകയും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്ത സഭാതലവനായിരുന്നു തിരുസഭയുടെ നൂറ്റിയഞ്ചാമത്തെ മാര്‍പ്പാപ്പയായിരുന്ന വി. നിക്കോളാസ് ഒന്നാമന്‍ മാര്‍പ്പാപ്പ. ബെനഡിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ കാലശേഷം, മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍പ്പാപ്പയായുള്ള തന്റെ തിരഞ്ഞെടുപ്പ് നിരാകരിച്ച സാന്‍ മാര്‍ക്കോ ദേവാലയത്തിന്റെ കര്‍ദ്ദിനാള്‍ പുരോഹിതനായിരുന്ന ഹഡ്രിയാനെ ഒരു വിഭാഗം റോമന്‍ വൈദികവിഭാഗം വീണ്ടും തിരഞ്ഞെടുക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും അദ്ദേഹം അത്തരമൊരു നീക്കത്തിന് വിസ്സമ്മതിച്ചു. ഒരിക്കല്‍ക്കൂടി തന്റെ പേര് പാപ്പാസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതില്‍നിന്ന് സഭാനേതൃത്വത്തെ തടഞ്ഞു. തുടര്‍ന്ന് ബെനഡിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ മരണവിവരം അറിഞ്ഞയുടനെ റോമില്‍ എത്തിയ ളൂയിസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ സാന്നിദ്ധ്യത്തില്‍ ബെനഡിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ സ്‌നേഹിതനും ഉപദേഷ്ടാവുമായിരുന്ന നിക്കോളാസിനെ പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കുകയും ചക്രവര്‍ത്തി പ്രസ്തുത തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍ക്കുകയും ചെയ്തു. ഏ.ഡി. 858 ഏപ്രില്‍ 24-ന് റോമിന്റെ മെത്രാനായി നിക്കോളാസ് ഒന്നാമന്‍ അഭിഷേകം ചെയ്യപ്പെട്ടു.
നിക്കോളാസ് പാപ്പായുടെ ഭരണകാലത്തെത്തന്നെ രൂപപ്പെടുത്തുവാന്‍ ഉതുകുന്ന തരത്തിലുള്ളതായിരുന്നു പേപ്പസിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉന്നതമായ കാഴ്ച്ചപ്പാട്. വി. പത്രോസിന്റെ സിംഹാസനത്തിനോടുള്ള വിധേയത്വം പ്രകടമാക്കുവാന്‍ വിസ്സമ്മതിച്ച റവേന്നയുടെ മെത്രാപ്പോലീത്തായെ നിക്കോളാസ് പാപ്പാ സ്ഥാനഭ്രഷ്ടനാക്കുകയും അദ്ദേഹത്തിന് സഭാഭ്രഷ്ട് കല്പ്പിച്ച് നാടുകടത്തുകയും ചെയ്തു. തന്നോടും പരിശുദ്ധ സിംഹാസനത്തോടും എന്നും വിധേയനായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് അദ്ദേഹത്തെ റവേന്നയുടെ മെത്രാപ്പോലീത്താസ്ഥാനത്തേക്ക് പാപ്പാ പുനരവരോധിച്ചത്. സോയിസോണ്‍സിന്റെ മെത്രാനെയും തന്റെ രൂപതയിലെ ചില പുരോഹിതരെയും റീംസിന്റെ മെത്രാപ്പോലീത്തയായ ഹിന്‍ക്മാര്‍ സ്ഥാനഭ്രഷ്ടനാക്കി. ഈ നടപടിയെത്തുടര്‍ന്ന് നിക്കോളാസ് മാര്‍പ്പാപ്പ പാശ്ചാത്യസഭയിലെ തന്നെ ഏറ്റവും ശക്തനായ മെത്രാപ്പോലീത്തയായിരുന്ന ഹിന്‍ക്മാറുമായി ഏറ്റുമുട്ടി. ഫാള്‍സ് ഡെക്രേറ്റല്‍സ് (False Decretals - സെവില്ലെയിലെ ഇസിദോറിന്റെതെന്നു കരുതപ്പെടുന്ന രേഖകള്‍) എന്ന രേഖകള്‍ ഉപയോഗിച്ച് പാപ്പാ ഹിന്‍ക്മാറിന്റെ നടപടികളെ അസാധുവാക്കി. ഫാള്‍സ് ഡെക്രേറ്റല്‍സ് എന്ന രേഖ മെത്രാന്മാരുടെമേലും സൂനഹദോസുകളുടെയും സിനഡുകളുടെയും മേലും മാര്‍പ്പാപ്പാമാരുടെ പൂര്‍ണ്ണാധികാരം സ്ഥിരീകരിക്കുന്നതായിരുന്നു.
ഫ്രാങ്കിഷ് രാജാവായിരുന്ന ലൊഥെയര്‍ രണ്ടാമന്‍ രാജാവ് (Lothair of Lorraine) തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. മാത്രമല്ല ലൊഥെയര്‍ രണ്ടാമന്റെ രണ്ടാം വിവാഹത്തെ സാധൂകരിക്കുന്നതിനായി ജര്‍മനിയിലെ അക്കാനിലും മെറ്റ്‌സിലും രണ്ട് സിനഡുകള്‍ വിളിച്ചുചേര്‍ക്കപ്പെടുകയും പ്രസ്തുത സിനഡുകളില്‍വെച്ച് വിവാഹങ്ങള്‍ സാധൂകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ ലൊഥെയറിന്റെ ആദ്യഭാര്യ നിക്കോളാസ് പാപ്പായെ സമീപിക്കുകയും രാജാവിന്റെയും സിനഡിന്റെയും നടപടികള്‍ക്കെതിരെ അപ്പീല്‍ നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൊളോണിന്റെയും ട്രയിറിന്റെയും മെത്രാപ്പോലീത്താമാര്‍ സിനഡ് ഡിക്രികള്‍ മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിക്കുവാനായി റോമിലെത്തിയപ്പോള്‍ നിക്കോളാസ് മാര്‍പ്പാപ്പാ അവരെ സ്ഥാനഭ്രഷ്ടരാക്കുകയും അവര്‍ക്ക് സഭാഭ്രഷ്ട് കല്പ്പിക്കുകയും ചെയ്തു. പാപ്പായുടെ നടപടിയില്‍ കുപിതനായ ളൂയിസ് രണ്ടാമന്‍ ചക്രവര്‍ത്തി പാപ്പായ്‌ക്കെതിരെ റോമിലേക്ക് സൈന്യത്തെ അയ്ക്കുകയും നിക്കോളാസ് പാപ്പാ വി. പത്രോസിന്റെ ബസിലിക്കയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചക്രവര്‍ത്തി റോം ആക്രമിക്കുന്നതില്‍നിന്ന് പിന്മാറുകയും ലൊഥെയര്‍ രണ്ടാമന്‍ താത്കാലികമായിട്ടാണെങ്കിലും തന്റെ ആദ്യഭാര്യയെ സ്വീകരിക്കുകയും ചെയ്തു.
നിശ്ചയദാര്‍ഢ്യത്തോടെയുള്ളതായിരുന്നു പൗരസ്ത്യസഭയുമായിട്ടുള്ള നിക്കോളാസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ബന്ധവും നടപടികളും. ഒത്തിരിക്കാലത്തേക്ക് നിഷ്‌ക്രിയമായിരുന്ന ഇല്ലിറിക്കുമിനുമേലുള്ള റോമിന്റെ അവകാശവാദങ്ങള്‍ ഒരിക്കല്‍ക്കൂടി സജീവമാകുകയും ബലപ്പെടുകയും ചെയ്ത കാലഘട്ടമായിരുന്നു പാപ്പായുടെത്. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായിരുന്ന ഇഗ്നേഷ്യസിന് ഫോസിയൂസിനുവേണ്ടി സ്ഥാനത്യാഗം ചെയ്യേണ്ടിവരികയും ഫോസിയൂസ് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായി സ്ഥാനമേല്‍ക്കുകയും ചെയ്തു. എന്നാല്‍ നിക്കോളാസ് പാപ്പാ ഫോസിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായി അംഗീകരിക്കുവാന്‍ തയ്യാറായില്ല. മാത്രമല്ല പാപ്പാ അദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും സഭാഭ്രഷ്ടനാക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ ഈ നടപടിയെ അംഗീകരിക്കുവാന്‍ ബൈസന്റൈ ചക്രവര്‍ത്തിയായ മൈക്കിള്‍ മൂന്നാമന്‍ തയ്യാറായില്ല. ചക്രവര്‍ത്തിയുടെ പ്രതിഷേധ മനോഭാവത്തെ പാപ്പാ ശാസിച്ചുകൊണ്ട് താന്‍ പ്രവര്‍ത്തിച്ചത് അപ്പസ്‌തോലിക സിംഹാസനത്തിന്റെ അവകാശങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്നു ചൂണ്ടിക്കാണിച്ചു. ബള്‍ഗേറിയയിലെ രാജാവായ ബോറിസ് ഒന്നാമന്റെ അഭ്യര്‍ത്ഥന മാനിച്ച് മിഷണറി മെത്രാന്മാരെ നിക്കോളാസ് പാപ്പാ ബള്‍ഗേറിയയിലേക്ക് അയച്ചത് റോമും പൗരസ്ത്യസഭയുമായുള്ള ബന്ധം വീണ്ടും വഷളാകുന്നതിനു കാരണമായി. ധാര്‍മ്മികവും കാനോനികവുമായ കാര്യങ്ങളെ സംബന്ധിച്ചുള്ള പേപ്പല്‍ പ്രതിനിധികളുടെ ഉപദേശങ്ങള്‍ ബൈസന്റൈന്‍ പഠനങ്ങള്‍ക്ക് വിരുദ്ധമായിരുന്നു എന്നതായിരുന്നു ഈ എതിര്‍പ്പിന് കാരണം. പേപ്പല്‍ പ്രതിനിധികളുടെ ഇടപെടലുകള്‍ ഫോസിയൂസില്‍ കടുത്ത അമര്‍ഷം ഉളവാക്കുന്നവായായിരുന്നു. ബള്‍ഗേറിയയില്‍ ആദ്യം സുവിശേഷവത്കരണം നടത്തിയത് ബൈസെൈന്റന്‍ മിഷണറിമാരായിരുന്നു എന്ന കാരണത്താല്‍ ബള്‍ഗേറിയ തന്റെ ആത്മീയ അധികാരപരിധിയില്‍ വരുന്നതാണ് എന്നതായിരുന്നു ഫോസിയൂസിന്റെ അവകാശവാദം. മറ്റ് പൗരസ്ത്യ പാത്രിയാര്‍ക്കുകളിലെ ലത്തീന്‍ സ്വാധീനത്തെ അപലപിച്ച ശേഷം ഫോസിയൂസ് ഏ.ഡി. 867-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു സിനഡ് വിളിച്ചുചേര്‍ക്കുകയും പ്രസ്തുത സിനഡില്‍വെച്ച് പാപ്പാ സ്ഥാനത്തുനിന്നും നിക്കോളാസിനെ നീക്കം ചെയ്ത ശേഷം അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കുകയും ചെയ്തു. എന്നാല്‍ സിനഡിന്റെ നടപടിയും പാപ്പായെ സഭാഭ്രഷ്ടനാക്കിക്കൊണ്ടുള്ള തീരുമാനം അറിയിച്ചുകൊണ്ടുമുള്ള അറിയിപ്പ് റോമില്‍ എത്തുന്നതിനുമുമ്പ് ഏ.ഡി. 867 നവംബര്‍ 13-ന് നിക്കോളാസ് ഒന്നാമന്‍ പാപ്പാ കാലം ചെയ്തു. നിക്കോളാസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടേയും ഫോസിയൂസിന്റേയും പരസ്പരമുള്ള സഭാഭ്രഷ്ട് കല്‍പ്നകള്‍ ഏ.ഡി. 1054-ലെ പാശ്ചാത്യ-പൗരസ്ത്യ മഹാപിളര്‍പ്പിന് (ഇന്നും നിലനില്‍ക്കുന്ന പിളര്‍പ്പ്) അടിസ്ഥാനമിടുന്ന നീക്കങ്ങളില്‍ ഒന്നായിരുന്നു. നിക്കോളാസ് ഒന്നാമന്‍ പാപ്പായുടെ പിന്‍ഗാമിയായ ഹഡ്രിയാന്‍ രണ്ടാമന്‍ പാപ്പാ നിക്കോളാസ് ഒന്നാമന്‍ പാപ്പായുടെ പേര് വി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളില്‍ ചേര്‍ക്കുവാന്‍ കല്‍പിച്ചുവെങ്കിലും 1630-ല്‍ മാത്രമാണ് അദ്ദേഹത്തിന്റെ നാമം വിശുദ്ധരുടെ നിരയില്‍ ചേര്‍ക്കപ്പെടുന്നത്.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.