ഇസ്രയേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക; എംബസികളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ദേശം നല്‍കി അമേരിക്ക

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക;  എംബസികളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ദേശം നല്‍കി അമേരിക്ക

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിന് ഏറ്റവും ശക്തമായ സൈനിക, രാഷ്ട്രീയ പിന്തുണ നല്‍കുന്ന അമേരിക്ക പ്രത്യാഘാതം നേരിടുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാഷിങ്ടണ്‍: ഇറാനില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും വ്യോമാഭ്യാസവും നടത്തിയെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുകയാണ് അമേരിക്കയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍, യുഎഇ, ബഹ്റിന്‍, കുവൈറ്റ് എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷാവസ്ഥ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്'- പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍ രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ഇറാന്റെ ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഈ നീക്കം.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിന് ഏറ്റവും ശക്തമായ സൈനിക, രാഷ്ട്രീയ പിന്തുണ നല്‍കുന്ന അമേരിക്ക പ്രത്യാഘാതം നേരിടുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ ട്രംപ് ഭരണകൂടം ഇറാനുമായി ഒരു പുതിയ ആണവ കരാറിനായി ശ്രമം തുടരുകയാണ്. എന്നാല്‍ ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരികയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു.

അതേസമയം ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും അത് ഉടന്‍ പരസ്യപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതാകാം ഇസ്രയേലിനെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.