അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട പതിനാല് കാരന്‍ ജീവിതത്തില്‍ ഇന്നുവരെ വിമാനത്തില്‍ കയറിയിട്ടില്ല. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം മുറിക്ക് പുറത്ത് 14 വയസുകാരനായ ആകാശിനെ ഓര്‍ത്ത് വിലപിക്കുകയാണ് സഹോദരന്‍ കല്‍പേഷ്. സഹോദരന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാമ്പിള്‍ നല്‍കാനായിട്ടാണ് കല്‍പേഷ് എത്തിയത്. ആശുപത്രിക്ക് മുന്നിലുള്ള കല്‍പേഷിന്റെ നിലവിളി കണ്ടുനിന്ന വരെ എല്ലാം ദുഖത്തിലാഴ്ത്തി.
വിമാനയാത്ര സ്വപ്നം കാണാന്‍ പോലും ശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ് ആകാശ്. വിമാന ദുരന്തം ഉണ്ടായ അഹമ്മദാബാദിലെ മേഘാനി നഗറില്‍ ചായ വില്‍പന നടത്തുകയായിരുന്നു ആകാശിന്റെ അമ്മ സീത. വിമാന ദുരന്തത്തില്‍ തകര്‍ന്ന ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് സമീപമായിരുന്നു ഇവരുടെ ചായക്കട. ഉച്ചയ്ക്ക് തിരക്കൊഴിഞ്ഞതോടെ ചായക്കടയ്ക്ക് സമീപത്തെ നടപ്പാതയില്‍ ഒരു മരത്തിന്റെ തണലില്‍ കിടന്നുറങ്ങുകയായിരുന്നു ആകാശ്. ഈ സമയത്താണ് വിമാനം അഗ്നിഗോളമായി തകര്‍ന്ന് വീണത്. പ്രദേശം മുഴുവന്‍ തീജ്വാലകള്‍ കൊണ്ടു മൂടിയതോട ആകാശും അതിനുള്ളില്‍ പെട്ടുപോയി.
മകനെ രക്ഷിക്കാന്‍ അമ്മ സീത ഓടിയെത്തിയെങ്കിലും കണ്‍മുന്നില്‍ മകന്‍ തീഗോളമായി മാറിയിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സീതയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ആകാശിന്റെ മൃതദേഹം തിരിച്ചറിയാനുള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങള്‍. രണ്ടാഴ്ച മുമ്പാണ് ഇവര്‍ താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്‍ ഇവരെ പുറത്താക്കിയത്. തുടര്‍ന്ന് ഏക വരുമാന മാര്‍ഗമായ ചായക്കടയ്ക്ക് സമീപം ഷെഡ് നിര്‍മിച്ച് അതിലായിരുന്നു താമസം.
രാജ്യത്തെ നടുക്കിയ വിമാനം അപകടത്തില്‍ 294 മരണമാണ് സ്ഥിതീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പ്രദേശവാസികളെ കാണാനില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എത്രയും പെട്ടെന്ന് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ കൂടുതലും കത്തിക്കരിഞ്ഞതിനാല്‍ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് തിരിച്ചറിഞ്ഞതിന് ശേഷം വിട്ടുകൊടുക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 നാണ് എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം അഗ്നിഗോളമായി തകര്‍ന്ന് വീഴുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.