ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കത്തിക്കയറി എണ്ണ വില; ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഓഹരി വിപണി ആശങ്കയില്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കത്തിക്കയറി എണ്ണ വില; ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഓഹരി വിപണി ആശങ്കയില്‍

മുംബൈ: ഇറാനും ഇസ്രയേലും സംഘര്‍ഷം കൂടുതല്‍ ശക്തമാക്കിയതോടെ രാജ്യാന്തര ക്രൂഡ് ഓയില്‍ വില വീണ്ടും കുതിക്കുന്നു. ഏഷ്യന്‍, അമേരിക്കന്‍, യൂറോപ്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിലെത്തി. അതേസമയം മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമായതോടെ എണ്ണ വില കൂടി. ഈ പശ്ചാത്തലത്തില്‍ ഗിഫ്റ്റി നിഫ്റ്റി ഇടിഞ്ഞു. ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 40 പോയിന്റോളം ഇടിഞ്ഞത് സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ഇന്നലെ സെന്‍സെക്‌സ് 677.55 പോയിന്റ് (+0.84 ശതമാനം) ഉയര്‍ന്ന് 81,796.15ലും നിഫ്റ്റി 227.90 പോയിന്റ് (+0.92 ശതമാനം) നേട്ടവുമായി 24,946.50 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തെയും ഉല്‍പാദനത്തെയും ബാധിക്കില്ലെന്ന വിലയിരുത്തലും യു.എസില്‍ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറഞ്ഞ് തുടങ്ങിയേക്കുമെന്ന വിലയിരുത്തലുമാണ് നിക്ഷേപകര്‍ പരിഗണിച്ചത്.

എന്നാല്‍ യുദ്ധത്തിന് ശമനമില്ലാത്തതും ഗള്‍ഫ് മേഖലയിലെ പ്രധാന ചരക്കുനീക്ക പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ബ്ലോക്ക് ചെയ്‌തേക്കാമെന്ന വിലയിരുത്തലുകളും നിലവില്‍ എണ്ണ വിലയെ വീണ്ടും മുന്നോട്ട് നയിക്കുകയാണ്. ഡബ്ല്യുടിഐ ക്രൂഡ് വില 0.29 ശതമാനം ഉയര്‍ന്ന് 71.98 ഡോളറിലും ബ്രെന്റ് വില 0.30 ശതമാനം ഉയര്‍ന്ന് 73.45 ഡോളറിലുമെത്തി. ഉപയോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.

അതേസമയം രാജ്യാന്തര സ്വര്‍ണവില താഴ്ന്നിട്ടുണ്ട്. ഔണ്‍സിന് 38 ഡോളര്‍ ഇടിഞ്ഞ് 3,395 ഡോളറിലാണ് നിലവില്‍ വ്യാപാരം. ഇത് ഇന്ന് കേരളത്തിലും വില കുറയുമെന്ന സൂചന നല്‍കുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണികളെ ഇന്ന് സമ്മര്‍ദത്തിലാക്കിയേക്കാം. പ്രതിരോധ ഓഹരികളും ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളുമാണ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമാവുക.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 2,539 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞു. എഫ്‌ഐഐ ഈ മനോഭാവം തുടര്‍ന്നാല്‍ അത് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാകും. മാത്രമല്ല ക്രൂഡ് വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രൂപ സമ്മര്‍ദത്തിലാണ്. ഇന്നലെയും ഏഴ് പൈസ ഇടിഞ്ഞ് 86.04ലാണ് ഡോളറിനെതിരെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ ഓഹരികള്‍ പ്രധാനമായും ഉറ്റുനോക്കുന്നത് ബാങ്ക് ഓഫ് ജപ്പാന്റെ പണനയത്തിലേക്ക്. അടിസ്ഥാന പലിശനിരക്ക് നിലവിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 0.5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് സാധ്യത.

ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ് (+0.62ശതമാനം), ഹോങ്കോങ് (+0.23 ശതമാനം), ഷാങ്ഹായ് (+0.10ശതമാനം) എന്നീ വിപണികള്‍ നേട്ടത്തിലേറിയതൊരു പോസിറ്റീവ് ഘടകമാണ്. യു.എസ്, യൂറോപ്യന്‍ വിപണികളും നേട്ടംകണ്ടു. യു.എസില്‍ എസ് ആന്‍ഡ് പി500 സൂചിക 0.94 ശതമാനവും നാസ്ഡാക് 1.52 ശതമാനവും ഡൗ, ജോണ്‍സ് 0.75 ശതമാനവും യൂറോപ്പില്‍ എഫ്ടിഎസ്ഇ 0.28 ശതമാനവും ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.