'ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും': ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

'ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും': ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്കയുടേത് അടക്കമുള്ള സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി അമേരിക്ക.

ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇതിന്റെ പേരില്‍ തങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. ജന്മദിനത്തില്‍ ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഏതെങ്കിലും വിധത്തില്‍ ഇറാന്‍ ആക്രമിച്ചാല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ അമേരിക്കന്‍ സായുധ സേനയുടെ മുഴുവന്‍ ശക്തിയും നിങ്ങള്‍ക്ക് കാണേണ്ടി വരുമെന്നും ട്രംപ് കുറിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പൂര്‍ണതോതിലുള്ള യുദ്ധമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമാധാനക്കരാറിലെത്താന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും തനിക്ക് എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കാളിയാവണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവില്‍ ആക്രമണത്തില്‍ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്നാണ് അമേരിക്കയുടെ നിലപാട്. യുദ്ധത്തില്‍ നേരിട്ട് കക്ഷി ചേരില്ലെന്നും എന്നല്‍ ഇറാന്റെ ആക്രമണത്തില്‍ നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക ആവര്‍ത്തിച്ചു.

അതിനിടെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള അമേരിക്കന്‍ പടക്കപ്പലായ 'യു.എസ്.എസ് തോമസ് ഹഡ്‌നര്‍' മധ്യ ധരണ്യാഴിയിലേക്ക് നീങ്ങുന്നതിനെ ഇറാന്‍ ആശങ്കയോടെയാണ് കാണുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.