കൊച്ചി: മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗം ഹൈക്കോടതി നിരോധിച്ചു. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ല.
രണ്ട് ലിറ്ററില്‍ താഴെയുളള ശീതള പാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുളള വെളളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്ട്രോ, കവറുകള്‍, ബേക്കറി ബോക്സുകള്‍ തുടങ്ങിയവയും മലയോര വിനോദ സഞ്ചാര മേഖലകളില്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം.
ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.
വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
റെയില്‍വെയ്ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.