ന്യൂഡല്‍ഹി: ബംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ഉണ്ടായ ദുരന്തത്തിന് പിന്നാലെ ഐപിഎല്‍ ടീമുകള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ബിസിസിഐ. ഇനി മുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.
കൂടാതെ വിജയാഘോഷങ്ങള്‍ക്ക് ബിസിസിഐയുടെ മുന്‍കൂര്‍ അനുമതിയും വേണം. നാലോ അഞ്ചോ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കും. സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയ ശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്. കിരീടം നേടിയതിന് തൊട്ടടുത്ത ദിവസം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി വിജയാഘോഷം സംഘടിപ്പിച്ചു. ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് പൊലീസ് അനുമതി ലഭിക്കുകയായിരുന്നു. വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിസിസിഐ കടുത്ത തീരുമാനവുമായി രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.