ദുബായ്: ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം. മേഖലയിലെ നിലവിലെ സാഹചര്യം സാരമായി ബാധിച്ചത് വിവിധ എയര്‍ലൈനുകളുടെ നാനൂറിലധികം വിമാനങ്ങളെയാണ്. സര്‍വീസുകള്‍ റദ്ദാക്കിയതും കാലതാമസം വരുന്നതും ബാധിച്ചത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരെയാണ്.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷവും ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് മേലുള്ള യുഎസിന്റെ ആക്രമണവുമാണ് ജോര്‍ദാന്‍, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ്, മധ്യപൂര്‍വദേശത്തെ വ്യോമ ഗതാഗതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ഇറാനിലുണ്ടായ യു.എസ് ആക്രമണത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ചില വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു.
അമേരിക്കയുടെ ഇടപെടല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാന്‍, ഇസ്രായേല്‍, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു വ്യോമയാന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിത്. ഇറാന്റെ ആക്രമണം കൂടി ആയപ്പോള്‍ സര്‍വീസുകള്‍ കൂടുതല്‍ റദ്ദാക്കുകയായിരുന്നു. എമിറേറ്റ്‌സ്, ഈജിപ്ത് എയര്‍, റയാന്‍ എയര്‍, കുവൈറ്റ് എയര്‍വേയ്‌സ്, ലുഫ്താന്‍സ, ഖത്തര്‍ എയര്‍വേയ്‌സ്, സൈപ്രസ് എയര്‍വേയ്‌സ്, എയര്‍ കാനഡ തുടങ്ങിയ സുപ്രധാന എയര്‍ലൈനുകളുടെ സര്‍വീസുകളെയാണ് ആക്രമണം സാരമായി ബാധിച്ചത്.
വ്യോമപാത അടയ്ക്കല്‍, വഴിതിരിച്ചു വിടല്‍, സര്‍വീസ് കാലതാമസം, വിമാനത്താവളങ്ങളിലെ നിയന്ത്രണം, മേഖലാ സുരക്ഷ ശക്തമാക്കല്‍ എന്നിവയെല്ലാം യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും മിഡില്‍ ഈസ്റ്റിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക്. അതിനിടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സര്‍വീസ് തടസമുണ്ടാകാതിരിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് സമയക്രമം പുനക്രമീകരിച്ചു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം 244 വിമാനങ്ങളുടെ സര്‍വീസുകള്‍ക്കാണ് കാലതാമസം നേരിട്ടത്. 12 എണ്ണം സര്‍വീസ് റദ്ദാക്കി. എമിറേറ്റ്‌സിന്റെ 90ലധികം വിമാന സര്‍വീസുകള്‍ വൈകി. യുഎഇയിലെ ബജറ്റ് എയര്‍ലൈനുകളായ ഫ്‌ളൈ ദുബായുടെ 85ലധികം വിമാനങ്ങളും വൈകി. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കാണ് കുടൂതല്‍ ബുദ്ധിമുട്ടേറിയത്.
ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നി വിമാനങ്ങളുടെ പ്രതിദിന ഷെഡ്യൂളുകളില്‍ 43 ശതമാനം വരെ കാലതാമസം നേരിട്ടു. ദുബായില്‍ നിന്നുള്ള ബ്രിട്ടിഷ് എയര്‍വേയ്‌സ്, എയര്‍ ഫ്രാന്‍സ്, കുവൈറ്റ് എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുകയോ കാലതാമസം നേരിടുകയോ ചെയ്തിരുന്നു.
ജോര്‍ദാനിലെ അമ്മാനിലെ ക്യൂന്‍ അലി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ഒറ്റ ദിവസത്തിനിടെ 31 വിമാനങ്ങള്‍ റദ്ദാക്കുകയും 29 എണ്ണം വൈകുകയും ചെയ്തു. റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈനിന്റെ 15 സര്‍വീസുകള്‍ റദ്ദാക്കുകയും 15 എണ്ണത്തിന് കാലതാമസം നേരിടുകയും ചെയ്തു. കൂടാതെ ആക്രമണം യൂറോപ്പിലെ ബജറ്റ് എയര്‍ലൈനുകളായ റയാന്‍ എയര്‍, ബുസ്, വിസ് എയര്‍ എന്നിവയുടെ സര്‍വീസുകളെയും ബാധിച്ചു. ചില എയര്‍ലൈനുകള്‍ ഒറ്റ ദിവസത്തിനിടെ 100 ശതമാനം സര്‍വീസുകളും റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒമാന്‍ എയര്‍, സൗദിയ എന്നിവയും അമ്മാനില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ജസീറ എയര്‍വേയ്‌സ്, ഫ്‌ളൈനാസ്, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയ ചെറു വിമാനങ്ങളുടെ അമ്മാനില്‍ നിന്നുള്ള സര്‍വീസുകളില്‍ 40 ശതമാനം വരെയാണ് കാലതാമസം നേരിട്ടത്. തിരക്കേറിയ വിമാനത്താവള പ്രവര്‍ത്തനങ്ങളും മേഖലയിലെ വ്യോമപാത വഴിതിരിച്ചു വിടുന്നതും ജോര്‍ദാനിലെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെയാണ് സാരമായി ബാധിച്ചത്. തുര്‍ക്കിയിലെ ഇസ്താംബുള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം 72 വിമാനങ്ങള്‍ വൈകിയപ്പോള്‍ 15 എണ്ണം സര്‍വീസ് റദ്ദാക്കി. പെഗസാസ് എയര്‍ലൈന്റെ 45 വിമാനങ്ങളാണ് വൈകിയത്. തുര്‍ക്കിയില്‍ നിന്നുള്ള തുര്‍ക്കിഷ് എയര്‍ലൈന്‍, എജെറ്റ് ഫ്‌ളൈ ദുബായ് എന്നിവയുടെ സര്‍വീസും തടസപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.