ന്യൂഡല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ച് റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിന് ശേഷമാണ് പുതിയ തീരുമാനം. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുന്നത്.
പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് രണ്ടിന് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. വിദൂര പ്രദേശങ്ങളില്‍ നിന്നോ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നോ വരുന്ന യാത്രക്കാര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കണക്കുക്കൂട്ടല്‍. ആവശ്യമെങ്കില്‍ ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ നടത്താന്‍ ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ പറയുന്നു.
പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും റെയില്‍വേ ആരംഭിച്ചു. ഇത് 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മിനിറ്റില്‍ 40 ലക്ഷത്തിലധികം ടിക്കറ്റ് അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യാനും പുതിയ സംവിധാനത്തിന് കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.