റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

 റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍.

റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യുപിഎസ്‌സി അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെ പേരുകാരനായിരുന്നു.

റവാഡ ചന്ദ്രശേഖറിന് പുറമെ, സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. പൊലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ എഎസ്പിയായിരുന്നു. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍.
കേരളത്തില്‍ ഡിഐജിയായിരിക്കെ 2008 ലാണ് റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് പോയത്. ഡിജിപി റാങ്കിലുള്ള മനോജ് എബ്രഹാം, എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളും ഡിജിപി പദവിയിലേക്ക് പരിഗണിക്കാനായി സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയച്ചു നല്‍കിയിരുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് ഷെക്ക് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. രണ്ട് വര്‍ഷമാണ് അദേഹം ഈ പദവിയില്‍ ഉണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.