ഇന്ത്യന്‍ സംഘം വാഷിങ്ടണില്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കും

ഇന്ത്യന്‍ സംഘം വാഷിങ്ടണില്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കും

വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കും. നിബന്ധനകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഏകദേശ ധാരണയിലെത്തിയതായാണ് വിവരം.

ധാരണയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വാഷിങ്ടണിലുണ്ട്.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പരം താരിഫ് ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമയ പരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടു തലേന്ന് ഇന്ത്യയുമായുള്ള കരാര്‍ സാധ്യമാകുന്നാണ് പ്രതീക്ഷിക്കുന്നത്.

സമയ പരിധി ഇനിയും നീട്ടാന്‍ ഉദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വ്യാപാരക്കമ്മി നികത്തുന്നതിനായി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ച ഇന്ത്യന്‍ ഇറക്കുമതിയുടെ 26 ശതമാനം അധിക നികുതി ജൂലൈ ഒമ്പത് വരെ ട്രംപ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

എന്നാല്‍ അടിസ്ഥാന താരിഫായ 10 ശതമാനം ഇപ്പോഴും നിലവിലുണ്ട്. അധികമായി ഏര്‍പ്പെടുത്തിയ 26 ശതമാനം താരിഫ് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഈ വര്‍ഷം ഒക്ടോബറോടെ ഒരു ബഹുമുഖ, സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യഘട്ടം നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ പ്രാഥമികമായി കാര്‍ഷിക, വ്യാവസായിക, തൊഴില്‍ ഉല്‍പന്നങ്ങള്‍, വാഹനങ്ങള്‍, തുടങ്ങിയ പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, കാര്‍ഷിക, ക്ഷീര മേഖലകളില്‍ അമേരിക്കയ്ക്ക് ഡ്യൂട്ടി ഇളവുകള്‍ നല്‍കുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതുവരെ ഒപ്പുവെച്ച ഒരു സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യ ക്ഷീര മേഖല തുറന്നു കൊടുത്തിട്ടില്ല.

ചില വ്യാവസായിക ഉല്‍പന്നങ്ങള്‍, ഓട്ടോ മൊബൈലുകള്‍, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍, വൈനുകള്‍, പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍, ക്ഷീരോല്‍പന്നങ്ങള്‍, ആപ്പിള്‍, നട്‌സ്, ജനിതക മാറ്റം വരുത്തിയ വിളകള്‍ പോലുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഇളവ് വേണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

നിര്‍ദ്ദിഷ്ട വ്യാപാര കരാറില്‍ ടെക്‌സ്‌റ്റൈല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, രാസ വസ്തുക്കള്‍, ചെമ്മീന്‍, എണ്ണക്കുരു, മുന്തിരി, വാഴപ്പഴം തുടങ്ങിയ്ക്ക് തീരുവ ഇളവ് നല്‍കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.