മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം: പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം: പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളായ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്.

ആരോഗ്യ മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ഇതോടെ ബഹളമായി.

പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ക്യാബിനുള്ളില്‍ പ്രതിഷേധിച്ചു. ഇതോടെ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമം നടന്നു.

പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയിലെ വീണാ ജോര്‍ജിന്റെ എംഎല്‍എ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ കോലവുമായെത്തി കെ.എസ്.യു പ്രതിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.