വാഷിങ്ടണ്‍: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയും ഇസ്രായേലും.
2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിന് സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ വ്യക്തമാക്കി.
ഫ്രാന്‍സിന്റെ നിലപാടിനെ ഇസ്രയേലും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഭീകര വാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
ഗാസയില്‍ പട്ടിണി രൂക്ഷമാകുന്നതിന് പിന്നില്‍ ഇസ്രയേലാണെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേല്‍ ഉപപ്രധാനമന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. പ്രധാനപ്പെട്ട ലോക ശക്തികള്‍ ഉള്‍പ്പെടുന്ന ജി 7 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പാലസ്തീനെ അംഗീകരിക്കുമെന്ന് പറയുന്ന ആദ്യ രാജ്യമാണ് ഫ്രാന്‍സ്.
സെപ്തംബറില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ ഫ്രാന്‍സിന്റെ പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മിക്കുകയും വേണമെന്നും എക്സില്‍ കുറിച്ചു.
ഇസ്രയേലിനെ പൂര്‍ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പാലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിന് മറ്റ് ബദലുകളില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.