കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടുള്ള ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു

കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടുള്ള ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു

കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലര്‍ത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു. കത്തോലിക്ക അധ്യാപക സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 ന് ഗാന്ധി സ്‌ക്വയറില്‍ ആരംഭിച്ച് കോട്ടയം കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.

2018 മുതല്‍ സ്ഥിരനിയമന അംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തുന്ന എയ്ഡഡ് മേഖലയെ പാടെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ മുന്നറിയിപ്പ് സമരം ഭാരവാഹികള്‍ വ്യക്തമാക്കി.

ഭിന്നശേഷി സംവരണം തങ്ങളുടെ സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. കോടതി വിധി അനുസരിച്ച് അത്തരത്തിലുള്ള മുഴുവന്‍ ഒഴിവുകളും മാനേജ്‌മെന്റ്കള്‍ ഒഴിച്ച് ഇട്ടിട്ടുമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ലഭ്യമായ മുഴുവന്‍ പേരെയും നിയമിച്ച് കഴിഞ്ഞു. വസ്തുത ഇതായിരിക്കെ ഭിന്നശേഷി അധ്യാപകരെ പൂര്‍ണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ല എന്നുള്ള പിടിവാശിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സംഘടന വ്യക്തമാക്കി.

ഈ ശാഠ്യം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത എന്‍എസ്എസ് മാനേജ്‌മെന്റിന്, സര്‍ക്കാര്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് നിയമനാംഗീകാരം നല്‍കുമ്പോള്‍ സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഏജന്‍സികള്‍ക്കും ഈ വിധി ബാധകമാണ് എന്നുള്ള സുപ്രീം കോടതി ഉത്തരവും നാല് മാസത്തിനകം പ്രശ്‌ന പരിഹാരം ഉണ്ടാക്കണം എന്ന ഹൈക്കോടതി വിധികളും കാറ്റില്‍ പറത്തുന്ന സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ കോട്ടയത്തെ അഞ്ച് കത്തോലിക്കാ രൂപതാ മാനേജ്‌മെന്റുകളിലെ അധ്യാപകര്‍ സംഘടിപ്പിക്കുന്നതാണ് ഈ അവകാശ സമരം.

സമരത്തില്‍ ചങ്ങനാശേരി, പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നീ രൂപതകളിലെ നാലായിരത്തിലധികം വരുന്ന അധ്യാപകര്‍ പങ്കെടുക്കും. 2018 മുതല്‍ 2021 വരെയുള്ള അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021 ന് ശേഷം മാനേജ്‌മെന്റ് സ്‌കൂളുകളിലെ മുഴുവന്‍ നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇതിനും പലവിധ സങ്കീര്‍ണ ഉത്തരവുകള്‍ പ്രതിസന്ധികള്‍ തീര്‍ക്കുന്നു.

ഇത്തരത്തില്‍ ദിവസ കൂലിക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് യോഗ്യരായ അധ്യാപകര്‍ക്ക് കേരള സര്‍വ്വീസ് റൂളും ചട്ടവും പ്രകാരമുള്ള ഇന്‍ക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളോ, പ്രൊബേഷനോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ഇത്തരത്തില്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്ക് നിയമാനുസൃതമായി ഉള്ള അവധി ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതം വഴിമുട്ടി, ശമ്പളം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അധ്യാപക ആത്മഹത്യകളും കേരളത്തില്‍ സംഭവിക്കുന്നത് ബന്ധപ്പെട്ടവര്‍ കണ്ണ് തുറന്ന് കാണേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമരം.

രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന അധ്യാപക സമൂഹത്തെ ആത്മാഭിമാനത്തോടെ ജോലി ചെയ്യുവാന്‍ അനുവദിക്കാത്ത കേരള സര്‍ക്കാരിന്റെ തരംതാണ നിലപാടിനെതിരെ കേരളത്തിലെ കത്തോലിക്ക അധ്യാപകരുടെ ശക്തി പ്രകടനത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 2025 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ കേരളത്തിലെ 32 രൂപതകളിലെയും അധ്യാപകര്‍ ചേര്‍ന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്.

അധ്യാപകരുടെ ഈ പ്രതിഷേധ മാര്‍ച്ചിനും ധര്‍ണയ്ക്കും ചങ്ങനാശേരി, പാലാ, കോട്ടയം കാഞ്ഞിരപ്പള്ളി, വിജയപുരം, രൂപതകളിലെ കോര്‍പ്പറേറ്റ് മാനേജര്‍മാരും ഡയറക്ടര്‍മാരും സംസ്ഥാന-രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.