ജെന്‍ സി വിപ്ലവത്തില്‍ ശര്‍മ ഒലി സര്‍ക്കാര്‍ വീണു; നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു

ജെന്‍ സി വിപ്ലവത്തില്‍ ശര്‍മ ഒലി സര്‍ക്കാര്‍ വീണു; നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു

കാഠ്മണ്ഡു: രാജ്യത്തെ പിടിച്ചുകുലുക്കിയ ജെന്‍ സി വിപ്ലവത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവച്ചു. ഇക്കാര്യം നേപ്പാള്‍ ഭരണകൂട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

അഴിമതിക്കും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശര്‍മ ഒലി രാജിവച്ചത്. നേപ്പാള്‍ സര്‍ക്കാരിനുനേരേ 'ജെന്‍ സി വിപ്ലവം' എന്ന പേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാ സേന അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പ്രക്ഷോഭത്തെ തുടര്‍ന്ന് 19 പേര്‍ മരിക്കുകയും 347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമ സംഭവങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. പിന്നാലെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി സോഷ്യല്‍മീഡിയ സൈറ്റുകളുടെ നിരോധനം പിന്‍വലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല.

മരണങ്ങള്‍ക്ക് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് ആരോപിച്ച് ബാല്‍കോട്ടിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. കാഠ്മണ്ഡുവിലും പരിസരങ്ങളിലുമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.