'അമേരിക്ക തിരുത്തണം; അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കും': 100 % തീരുവയില്‍ മറുപടിയുമായി ചൈന

'അമേരിക്ക തിരുത്തണം; അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കും': 100 % തീരുവയില്‍ മറുപടിയുമായി ചൈന

ബീജിങ്:   ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ചൈന.

തുടര്‍ച്ചയായി ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കുന്നത് ശരിയായ സമീപനമല്ല. അമേരിക്ക ഇത് തിരുത്തണം. അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

താരിഫ് യുദ്ധത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം അങ്ങനെയൊന്ന് വന്നാല്‍ അതിനെ ഭയപ്പെടുന്നില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു. ഈ നടപടികള്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് കടുത്ത ദോഷം വരുത്തുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ചര്‍ച്ചകളുടെ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് വാണിജ്യ മന്ത്രാലയവും വ്യക്തമാക്കി.

ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ ചുമത്തുന്നതിന് പുറമേ ചില സോഫ്റ്റ് വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്താനും അമേരിക്ക തീരുമാനിച്ചിരുന്നു. നവംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും എന്നാല്‍ അത് നടക്കുമോ എന്ന് തനിക്കറിയില്ലെന്നും പിന്നീട് ട്രംപ് നിലപാട് മയപ്പെടുത്തി.

ട്രംപ് ഈ വര്‍ഷം ആദ്യം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. കാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, മറ്റു പല ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെയും മറ്റു ചില പ്രധാന വസ്തുക്കളുടെയും ഉല്‍പാദനത്തില്‍ ചൈനയ്ക്കാണ് ആധിപത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.