ബ്രസല്‍സ്: ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വിവാദ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കി ബെല്‍ജിയന്‍ കോടതി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബെല്‍ജിയന്‍ പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തി.
അതേസമയം ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയെങ്കിലും അദേഹത്തിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ ചോക്സിയെ ഉടനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുറ്റവാളിയെ കൈമാറുന്ന നടപടികളുമായി ബന്ധപ്പെട്ട് ഏറെ സുപ്രധാനമാണ് കോടതിയുടെ ഈ ഉത്തരവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്സി. കേസില്‍ പ്രതിയായതോടെ ചോക്സി രാജ്യം വിടുകയായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഏപ്രില്‍ 22 നാണ് അദേഹത്തെ ബെല്‍ജിയത്തില്‍ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ബെല്‍ജിയത്തിലെ ജയിലില്‍ തടവില്‍ കഴിയുകയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ചോക്‌സി ബെല്‍ജിയത്തില്‍ പിടിയിലായത്. കാന്‍സര്‍ ബാധിതനായതിനാല്‍ ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനായിരുന്നു ചോക്‌സിയുടെ പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.