ചെങ്കോട്ട സ്‌ഫോടനം: ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ഡോ. ഉമര്‍ നബി ബോംബ് നിര്‍മാണ വിദഗ്ധനെന്ന് അന്വേഷണ സംഘം

ചെങ്കോട്ട സ്‌ഫോടനം: ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ഡോ.  ഉമര്‍ നബി ബോംബ് നിര്‍മാണ വിദഗ്ധനെന്ന് അന്വേഷണ സംഘം

ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് എന്‍ഐഎ റെയ്ഡ്.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിര്‍ണായക പരിശോധന നടക്കുന്നത്.

ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലുള്ള ഭീകരരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഹരിയാനയില്‍ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണില്‍ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു.

ഹരിയാനയിലെ നൂഹില്‍ നിന്നും അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരില്‍ ഒരാളുടെ ഫോണില്‍ നിന്നാണ് സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്.

സ്‌ഫോടന കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളെ എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡോക്ടര്‍മാരായ മുസമ്മില്‍, ആദില്‍, ഷെഹീന എന്നിവരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടത്തിയ ഉമര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പലതവണ നൂഹ് സന്ദര്‍ശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.

ഡോ. ഉമര്‍ നബി ബോംബ് നിര്‍മാണ വിദഗ്ധനായിരുന്നു എന്ന വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഭീകരര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഉമര്‍ ക്യാമ്പസിനുള്ളില്‍ താമസിക്കുന്ന വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ പരീക്ഷിക്കാന്‍ ലാബ് തയ്യാറാക്കിയിരുന്നു.

നുഹുവിലും വാടക വീട് എടുത്ത് 10 ദിവസം താമസിച്ചുവെന്നും വീട് സംഘടിപ്പിച്ചത് ക്യാമ്പസിലെ ഇലക്ട്രീഷ്യനാണെന്നും മൊഴി നല്‍കി. ഇലക്ട്രീഷ്യനെയും വീടിന്റെ ഉടമസ്ഥനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്‌ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെങ്കിലും തോക്ക് കണ്ടെത്തിയിട്ടില്ല. കാറില്‍ 30 കിലോയോളം സ്‌ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക സ്‌ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതിനിടെ സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ചെങ്കോട്ട സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.