എപ്സ്റ്റീന്‍ ഫയലുകളില്‍ നരേന്ദ്ര മോഡിയുടെ പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്: അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യ

എപ്സ്റ്റീന്‍ ഫയലുകളില്‍ നരേന്ദ്ര മോഡിയുടെ പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്: അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യ

വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. എപ്സ്റ്റീന്റെ സ്വാധീന വലയത്തില്‍ ഉണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്.

തന്റെ ഉപദേശം സ്വീകരിച്ച് മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി 2017 ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലില്‍ പറയുന്നത്. എന്നാല്‍ സന്ദര്‍ശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലില്‍ പരാമര്‍ശമില്ല. ഡെപ്യൂട്ടി യു.എസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്.

പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. എന്നാല്‍ ഇത് തികച്ചും ഒരു കുറ്റവാളിയുടെ അടിസ്ഥാന രഹിതമായ ജല്‍പനങ്ങളാണ്. പ്രധാനമന്ത്രി 2017 ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഫയലുകളിലെ മറ്റ് സൂചനകളെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതൊരു ദേശീയ അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു. എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതിന് പിന്നാലെ 'IT WORKED!' എന്ന് എപ്സ്റ്റീന്‍ എഴുതിയതായും അദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നുവെന്നും ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും അദേഹം പറഞ്ഞു. എപ്സ്റ്റീനില്‍ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നും 'IT WORKED!' എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഖേര ആവശ്യപ്പെട്ടു.

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളില്‍ മൂന്ന് ദശലക്ഷത്തിലധികം പേജുകള്‍, 2000 ല്‍ അധികം വീഡിയോകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്.

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. പരാതികള്‍ക്ക് പിന്നാലെ ജയിലിലായ എപ്സ്റ്റീനെ വിചാരണയ്ക്ക് മുമ്പ് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.