കോഴിക്കോട്: എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ പെന്‍ഷന്‍ പണം ആണെന്ന് പറഞ്ഞ് നല്‍കിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വയോധികന് തന്നെ തിരികെ നല്‍കിയ വീഡിയോയില്‍ പുതിയ വെളിപ്പെടുത്തല്‍.
ചിലര്‍ മുന്‍കൂട്ടി തന്റെ കൈവശം പണം നല്‍കി തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി വീഡിയോ എടുത്തതാണെന്നും സ്വമനസാലെ പണം നല്‍കിയതല്ലെന്നുമാണ് പണം നല്‍കിയ മൊയ്തീന്‍ പറയുന്നത്. പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്ന് നേരത്തേ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.
'ആ പണം എന്റേതല്ല. പണം എന്റെ കയ്യില്‍ തന്നതാണ്. ഫോട്ടോ എടുപ്പിച്ചതാണ്. ഞാന്‍ പോരുവാന്ന് പറഞ്ഞ് പോന്നതാണ്. പിന്നെ അവര്‍ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുപോയി. ഗോവിന്ദന്‍ മാഷിന് കൊടുത്ത പണം തിരികെ തരുമെന്നും നേതാക്കന്മാര്‍ പറഞ്ഞിരുന്നു. അങ്ങനെ കൊടുത്തു. തിരിച്ച് തരുകയും ചെയ്തു. ഞാന്‍ മനസറിഞ്ഞ് കൊടുത്തതല്ല. സ്റ്റേജില്‍ കേറ്റാന്‍ വേണ്ടി ചെയ്ത പണിയാ... ചെയ്യണ്ടായിരുന്നു'- മൊയ്തീന്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് വയോധികന്‍ എത്തി, പെന്‍ഷന്‍ ലഭിച്ചതാണെന്ന് പറഞ്ഞ് 2000 രൂപ പോക്കറ്റില്‍ നിന്നെടുത്ത് ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന് നല്‍കിയതിന്റെ വീഡിയോ വൈറലായിരുന്നു.
സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ കിട്ടിയ തുടകയാണെന്നും യുഡിഎഫ് വന്നാല്‍ ഇനി ഇതു കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന്‍ പണം നല്‍കിയത്. പണം വാങ്ങി എണ്ണിനോക്കിയ എം.വി ഗോവിന്ദന്‍ തിരികെ തുക മൊയ്തീന്റെ പോക്കറ്റില്‍ ഇട്ടു നല്‍കുകയുമായിരുന്നു.
'നമ്മള്‍ തന്നെ വരും. ഒരു കാര്യം ചെയ്യ്... ഈ കാശ് കീശയില്‍ തന്നെ വെച്ചോ' എന്നു പറഞ്ഞാണ് എം.വി ഗോവിന്ദന്‍ തിരികെ മൊയ്തീന്റെ പോക്കറ്റില്‍ കാശ് വെച്ചു കൊടുക്കുന്നത്. കൂടെയുണ്ടായിരുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് 'മാഷ് വാങ്ങിയതായി കരുതിക്കോളും' എന്നും പറയുന്നത് വീഡിയോയിലുണ്ട്. ഈ വീഡിയോ ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തുകയും, പിന്നീട് ഇടതു ഹാന്‍ഡിലുകളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.